തിരുവനന്തപുരം: വ്യക്തിപരമായ ലാഭനഷ്ടം നോക്കാതെ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള ചുമതല ഉണ്ടെന്നതിനാലാണ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ബജറ്റ് അവതരണത്തിനിടെ നിയമസഭയിൽ പ്രശ്‌നമുണ്ടാക്കിയതെന്ന് മന്ത്രി വി. ശിവൻകുട്ടി. എകെപിസിടിഎ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പണ്ട് നിയമസഭയുടെ മേശപ്പുറത്തുകയറി അലങ്കോലമുണ്ടാക്കിയയാളാണ് ഇന്നത്തെ വിദ്യാഭ്യാസമന്ത്രിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പരിഹസിച്ചതിനെക്കുറിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. ’നിയമസഭയ്ക്കുള്ളിൽ ഒരുതവണ ഒരു പ്രശ്‌നമുണ്ടായി. എല്ലാവർക്കും അറിയാം. അതു ശരിതന്നെ. അതൊരു സാഹചര്യമനുസരിച്ചായിരുന്നു. നമ്മുടെ പ്രസ്ഥാനത്തെ വ്യക്തിപരമായ ലാഭനഷ്ടം നോക്കാതെ സംരക്ഷിക്കേണ്ട ചുമതല നമുക്കുണ്ടെന്ന കാര്യം ഉറപ്പാണല്ലോ’- മന്ത്രി പറഞ്ഞു.
പാഠപുസ്തകത്തിൽ തോന്ന്യാസം എഴുതി വെക്കുകയാണ് എൻസിഇആർടി വൈകിയാണെങ്കിലും കോടതി ഇടപെട്ടു. ഗാന്ധിവധവും ഗുജറാത്ത് കലാപവും മുഗൾഭരണവുമൊക്കെ അവർ വക്രീകരിച്ച് അച്ചടിച്ചപ്പോൾ ബദൽ പുസ്തകമിറക്കിയ സംസ്ഥാനം കേരളം മാത്രമാണ്. ഉന്നതവിദ്യാഭ്യാസത്തെ കാവിവത്കരിക്കാനുള്ള ആസൂത്രിതശ്രമം ചെറുക്കണമെന്നും മന്ത്രി പറഞ്ഞു.






