ന്യൂഡൽഹി : ഡൽഹി ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിനു പിന്നാലെ വിദ്വേഷ പരാമർശം നടത്തിയ വീഡിയോ നീക്കം ചെയ്യാമെന്ന് യോഗ ഗുരുവും പതഞ്ജലി ബ്രാൻഡിന്റെ സ്ഥാപകനുമായ ബാബാ രാംദേവ്. ഭാവിയിൽ ഇത്തരം പരാമർശങ്ങൾ ആവർത്തിക്കില്ലെന്ന് സത്യവാങ്മൂലം നൽകുമെന്നും രാംദേവിന്റെ അഭിഭാഷകൻ അറിയിച്ചു. ഈ മാസം ആദ്യമായിരുന്നു രാംദേവ് വിദ്വേഷ പരാമർശം നടത്തിയത്. പതഞ്ജലിയുടെ റോസ് സർബത്ത് പുറത്തിറക്കിയപ്പോഴായിരുന്നു രാംദേവിന്റെ പരാമർശം.”നിങ്ങൾക്ക് സർബത്ത് നൽകുന്ന ഒരു കമ്പനിയുണ്ട്. അവർക്ക് അതിൽ നിന്നും ലഭിക്കുന്ന ലാഭം മുഴുവനും മദ്രസകൾ പണിയാനും പള്ളികൾ പണിയാനുമാണ് ഉപയോഗിക്കുന്നത് എന്നും രാംദേവ് പറയുകയുണ്ടായി,
കൂടാതെ ലൗ ജിഹാദിനെയും വോട്ട് ജിഹാദിനെയും പോലെ തന്നെയാണ് സർബത്ത് ജിഹാദും എന്നും ഫെയ്സ് ബുക്ക് വീഡിയോയിലൂടെ രാംദേവ് പറഞ്ഞു . കൂടാതെ രാജ്യത്ത് ഒരു കമ്പനി സർബത്ത് എന്ന പേരിൽ വിൽക്കുന്ന ടോയ്ലറ്റ് ക്ലീനറിന്റെയും ശീതളപാനീയങ്ങളുടെയും വിഷയമാണെന്നും അതിൽ നിന്ന് നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുക എന്നും രാംദേവ് വിഡിയോയിൽ പറഞ്ഞിരുന്നു . ആ കമ്പനിയുടെ സര്‍ബത്ത് കുടിക്കുന്നത് പള്ളികളുടെയും മദ്രസകളുടെയും നിര്‍മ്മാണത്തിന് ധനസഹായം നല്‍കുന്നതിന് തുല്യമാണ് എന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.രാംദേവിന്റെ ഈ പരാമർശത്തിനെതിരേ റൂഹ് അഫ്സ സർബത്ത് കമ്പനിയാണ് ഹൈക്കോടതിയെ സമീപിച്ചത്.





