ഒഡീഷ: ഒഡീഷയിൽ സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തിൽ വിവാദമായ ജിതു മുണ്ടയ്ക്ക് ഒടുവിൽ പണം ലഭിച്ചു. ഒഡിഷ ഗ്രാമീൺ ബാങ്ക് ഉദ്യോഗസ്ഥർ കിയോഞ്ജർ ജില്ലയിലെ ഡയാനാലി ഗ്രാമത്തിലെത്തി 19,300 രൂപ കൈമാറി. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഗ്രാമവാസികളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് തുക നൽകിയത്. കൂടാതെ ജില്ല റെഡ് ക്രോസ് ഫണ്ടിൽ നിന്ന് 30,000 രൂപയും നൽകി.
പണം പിൻവലിക്കാൻ സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ജിതു തിങ്കളാഴ്ച ബാങ്കിലെത്തിയ സംഭവം രാജ്യവ്യാപക ശ്രദ്ധ നേടിയിരുന്നു. പലതവണ ബാങ്കിൽ എത്തിയിട്ടും പണം ലഭിക്കാത്തതോടെ, അക്കൗണ്ട് ഉടമ നേരിട്ട് എത്തണമെന്നോ നിയമപരമായ അവകാശ സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്നോ ബാങ്ക് ആവശ്യപ്പെട്ടതാണെന്ന് പറയുന്നു. ഈ നടപടിക്രമങ്ങൾ മനസ്സിലാക്കാൻ കഴിയാതെ ജിതു ഓരോ തവണയും നിരാശനായി മടങ്ങുകയായിരുന്നു.
മറ്റ് മാർഗങ്ങളില്ലെന്ന് തോന്നിയ ജിതു, ഗ്രാമത്തിലെ ശ്മശാനത്തിൽ നിന്ന് സഹോദരിയുടെ അവശിഷ്ടങ്ങൾ പുറത്തെടുത്തു തുണിയിൽ പൊതിഞ്ഞ് മൂന്ന് കിലോമീറ്റർ ദൂരം നടന്ന് ബാങ്കിലെത്തുകയായിരുന്നു. സംഭവം കണ്ട ബാങ്ക് അധികൃതർ ഞെട്ടി ഉടൻ പൊലീസിനെ വിവരം അറിയിച്ചു.
വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി ജിതുവിനെ ശാന്തനാക്കി അസ്ഥികൂടം ഏറ്റെടുത്തു. തുടർന്ന് ഉദ്യോഗസ്ഥർ ജിതുവിന് ആവശ്യമായ നടപടിക്രമങ്ങൾ വിശദീകരിക്കുകയും കൗൺസിലിംഗ് നൽകുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ സഹായത്തോടെ അസ്ഥികൂടം വീണ്ടും സംസ്കരിച്ചു.




