കൊച്ചി: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്ന സിപിഐഎം ജില്ലാ ഘടകങ്ങളുടെ റിപ്പോർട്ടുകൾ പുറത്ത്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം, കോട്ടയം, കൊല്ലം, കാസർഗോഡ് ജില്ലകളിൽ നിന്ന് ശുഭപ്രതീക്ഷയുള്ള വിലയിരുത്തലുകളാണ് പാർട്ടി സംസ്ഥാന നേതൃത്വത്തിന് കൈമാറിയിരിക്കുന്നത്.
എറണാകുളം ജില്ലയിൽ സിറ്റിംഗ് സീറ്റുകൾ നിലനിർത്തുന്നതിനൊപ്പം തൃപ്പൂണിത്തുറ മണ്ഡലം തിരിച്ചുപിടിക്കുമെന്നും ആറ് സീറ്റുകൾ ഉറപ്പാണെന്നുമാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ നിഗമനം. ആലുവയിൽ ഇത്തവണ ശക്തമായ പോരാട്ടം കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ടെന്നും സംഘടനാ സംവിധാനത്തിന്റെ കൃത്യമായ ഏകോപനം ജില്ലയിൽ ഗുണകരമായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കോട്ടയം ജില്ലയിൽ കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണി പാലായിൽ വിജയിക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. നിലവിലുള്ള അഞ്ച് സീറ്റുകൾ നിലനിർത്തുന്നതിനൊപ്പം പാലാ കൂടി ലഭിക്കുന്നതോടെ ജില്ലയിൽ എൽഡിഎഫിന്റെ സീറ്റ് നില ആറിലേക്ക് ഉയരും. പൂഞ്ഞാറിൽ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം എൽഡിഎഫിന് ഗുണകരമാകുമ്പോൾ, പാലായിൽ ഷോൺ ജോർജ് പിടിക്കുന്ന വോട്ടുകൾ ഇടതുമുന്നണിയുടെ ഭൂരിപക്ഷം വർദ്ധിപ്പിക്കുമെന്നും പാർട്ടി കരുതുന്നു. അതേസമയം കോട്ടയത്തും കടുത്തുരുത്തിയിലും വോട്ട് കച്ചവടം നടന്നതായും സിപിഐഎം സംശയിക്കുന്നുണ്ട്.
കൊല്ലം ജില്ലയിൽ ആകെയുള്ള സീറ്റുകളിൽ ആറ് മുതൽ ഒൻപത് വരെ സീറ്റുകൾ ഇടതുമുന്നണിക്ക് ലഭിക്കുമെന്നാണ് വിലയിരുത്തൽ. അഞ്ച് മണ്ഡലങ്ങളിൽ കടുത്ത പോരാട്ടമാണ് നടന്നതെങ്കിലും ഭരണവിരുദ്ധ വികാരം പ്രതിഫലിക്കാത്ത പക്ഷം ജില്ലയിൽ വലിയ വിജയം സ്വന്തമാക്കാൻ കഴിയുമെന്നും കൊല്ലം ജില്ലാ നേതൃത്വം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കാസർഗോഡും സമാനമായ രീതിയിൽ മികച്ച നേട്ടം കൊയ്യാൻ സാധിക്കുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.




