ഇടുക്കി: കോന്നിയിലെ എൽഡിഎഫ് യോഗത്തിൽ ഉണ്ടായ വിവാദ പ്രതികരണത്തെക്കുറിച്ച് വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു യോഗത്തിൽ പാലിക്കേണ്ട ചില മര്യാദകളുണ്ടെന്നും, ആ മര്യാദ പാലിക്കാത്ത സാഹചര്യത്തിൽ പ്രതികരണവും അതിനനുസരിച്ചാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. “പൊതുയോഗത്തിൽ എല്ലാവരും ഇഷ്ടമുള്ള കാര്യങ്ങൾ ചോദിക്കില്ല. അത്തരം സാഹചര്യങ്ങളിൽ ലഭിക്കുന്ന മറുപടിയും അതിനനുസരിച്ചായിരിക്കും,” എന്നും അദ്ദേഹം വ്യക്തമാക്കി.
കോന്നിയിൽ നടന്ന എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിടെയാണ് വിവാദം ഉണ്ടായത്. പ്രസംഗത്തിനിടെ സദസ്സിൽ നിന്നൊരു വ്യക്തി ചോദ്യം ചോദിക്കാൻ ശ്രമിച്ചപ്പോൾ “വീട്ടിൽ പോയി ചോദിച്ചാൽ മതി” എന്ന് മുഖ്യമന്ത്രി പറഞ്ഞത് വിവാദമായി. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് കെ സി. വേണുഗോപാൽ നടത്തിയ വിമർശനത്തിനും മുഖ്യമന്ത്രി മറുപടി നൽകി. “എനിക്ക് സമനില തെറ്റേണ്ട കാര്യമില്ല. സമനില തെറ്റുന്നത് ആരാണെന്ന് ആളുകൾ കാണുന്നുണ്ട്,” എന്നും അദ്ദേഹം പറഞ്ഞു.
കോന്നി അട്ടച്ചാക്കൽ സ്വദേശി ദാസ് പി. ജോർജാണ് മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമിച്ചത്. വികസന വിഷയങ്ങളാണ് ചോദിക്കാനിരുന്നതെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ സംഭവത്തിന് പിന്നാലെ ഉണ്ടായ വിവാദങ്ങൾ അദ്ദേഹത്തിന് അറിയില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.






