കമൽഹാസൻ- മണിരത്‌നം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘നായകൻ’. ഇപ്പോൾ ചിത്രം 38 വർഷത്തിന് ശേഷം വീണ്ടും പ്രദർശനത്തിനെത്തുന്നു. ചിത്രം നവംബര്‍ 6ന് വേൾഡ് വൈഡ് ആയിട്ടാണ് റീ റിലീസ് ചെയ്യുന്നത്. ചിത്രം 4കെയിലാണ് പ്രദര്‍ശിപ്പിക്കുക. രഞ്ജിത്ത് മോഹൻ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. തമിഴിൽ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിൽ മുംബൈയിലെ അധോലോക നായകന്റെ കഥയാണ് മുഖ്യപ്രമേയം.
1987-ൽ പുറത്തിറങ്ങിയ നായകൻ കമൽ-മണിരത്നം കൂട്ടുകെട്ടിൽ പിറന്ന ക്ലാസിക് ചിത്രമായാണ് വിലയിരുത്തപ്പെടുന്നത്. പിതാവിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്തശേഷം മുംബൈയിലെത്തി അധോലോക നായകനായി മാറിയ വേലുനായ്ക്കർ എന്ന കഥാപാത്രത്തെയാണ് കമൽ അവതരിപ്പിച്ചത്. ചിത്രത്തിലൂടെ അക്കൊലത്തെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ കമൽ മികച്ച നടനായി. മികച്ച ഛായാഗ്രാഹണത്തിന് പി സി ശ്രീരാം പുരസ്‌ക്കാരത്തിന് അർഹനാവുകയും ചെയ്തു . കലാസംവിധാനത്തിന് തോട്ട ധരണിയും ദേശീയ അവാര്‍ഡ് നേടിയപ്പോള്‍ കമല്‍ഹാസന്റെ നായകൻ ഓസ്‍കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
മണിരത്‍നം ബാലകുമാരനുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. സാമ്പത്തികമായ വിജയം നേടുക മാത്രമല്ല ചിത്രത്തിന് നീരൂപ പ്രശംസയും ലഭിച്ചു എന്നിടത്താണ് കമല്‍ഹാസൻ എന്ന നായകന്റെ വിജയത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നത്. കമല്‍ഹാസന്റെ എക്കാലത്തെയും മികച്ച ഒരു കഥാപാത്രമായി വേലുനായ്‍ക്കര്‍ മാറി. ശരണ്യയും കാർത്തികയും ഡൽഹി ഗണേശും നാസറും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ നായകനായ കമല്‍ഹാസനൊപ്പം എത്തി. സുജാത ഫിലിംസ് മുക്ത ഫിലിംസ് എന്നീ ബാനറുകളിൽ മുക്ത വി രാമസ്വാമി, മുക്ത ശ്രീനിവാസൻ, ജി. വെങ്കിടേശ്വരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ കാസ്റ്റിംഗും ഡയലോഗുകളും ക്യാമറയും സംഗീതവുമെല്ലാം മികവുറ്റതായിരുന്നു. അതിനെല്ലാം പരസ്പരം ഒരു ബാലന്‍സ് ഉണ്ടായിരുന്നു. ഒന്നും മുഴച്ചു നില്‍ക്കാതെ മണിരത്‌നം അതിനെയെല്ലാം സമന്വയിപ്പിക്കുകയായിരുന്നു. ഇളയരാജയുടെ സംഗീതവും ആ ക്ലാസിക്കിനെ പൂര്‍ണതയില്‍ എത്തിക്കാന്‍ സഹായിച്ചു. എഡിറ്റർ: ബി.ലെനിൻ, വി.ടി വിജയൻ, ഡയലോഗ്: ബാലകുമാരൻ, അർത്ഥിത്തരണി, സൗണ്ട് മിക്സ്: എ. എസ് ലക്ഷ്മി നാരായൺ, ത്രിൽസ്: സൂപ്പർ സുബ്ബരായൻ, പ്രമോഷൻ കൺസൾട്ടൻ്റ്: സിനാൻ, വാർത്ത പ്രചരണം: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.




