തിരുവനന്തപുരം: കർക്കിടക വാവിനോടനുബന്ധിച്ച് തിരുവനന്തപുരത്തെ വിവിധ ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് വിപുലമായ ഗതാഗത ക്രമീകരണങ്ങളുമായി കെഎസ്ആർടിസി. ബുധനാഴ്ച പുലർച്ചെ രണ്ട് മണി മുതൽ പ്രത്യേക സർവീസുകൾ ആരംഭിക്കും.
ശംഖുമുഖം, തിരുവല്ലം, വർക്കല, അരുവിക്കര, അരുവിപ്പുറം, കഠിനംകുളം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, ഇലക്ട്രിക് ബസുകൾ ഉൾപ്പെടെ ഏകദേശം 68 ബസുകളാണ് പ്രത്യേക സർവീസുകൾക്കായി മാറ്റിവെച്ചിരിക്കുന്നത്.
തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രധാന കേന്ദ്രങ്ങളിൽ യൂണിറ്റ് ഓഫീസർമാരും ഇൻസ്പെക്ടർമാരും ഉൾപ്പെടുന്ന പ്രത്യേക സ്ക്വാഡ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ആറ്റിങ്ങൽ, കണിയാപുരം, തിരുവനന്തപുരം സിറ്റി, പാപ്പനംകോട്, കിളിമാനൂർ തുടങ്ങിയ യൂണിറ്റുകളിൽനിന്നാണ് അധിക സർവീസുകൾ നടത്തുക.
തിരുവല്ലം, ശംഖുമുഖം, വേളി, കഠിനംകുളം, അരുവിക്കര, അരുവിപ്പുറം, വർക്കല തുടങ്ങിയ ബലിതർപ്പണ കേന്ദ്രങ്ങളിലേക്കായി വിവിധ ഡിപ്പോകളിൽനിന്ന് പ്രത്യേക സർവീസുകൾ ഉണ്ടായിരിക്കും.
കർക്കിടക വാവിനോടനുബന്ധിച്ച് വലിയ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ യാത്രക്കാർക്ക് സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനാണ് ക്രമീകരണങ്ങൾ വിപുലീകരിച്ചതെന്ന് കെഎസ്ആർടിസി അറിയിച്ചു.



