അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നിസ്കരിക്കാൻ ശ്രമിച്ചെന്നാരോപിച്ച് കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള അഹമ്മദ് ഷെയ്ഖ് എന്നയാളെയാണ് പിടികൂടിയത്. ഇതോടെ അതീവ സുരക്ഷാ മേഖലയായ ക്ഷേത്ര പരിസരത്ത് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച ഇയാൾ ‘സീതാ രസോയ്’ ഭാഗത്ത് ഇരുന്നുകൊണ്ട് നിസ്കരിക്കാൻ ശ്രമിച്ചുവെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. പെരുമാറ്റം സംശയാസ്പദമായി തോന്നിയതോടെ ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് ഇയാളെ തടഞ്ഞുവെക്കുകയും തുടർന്ന് കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ പ്രാദേശിക പൊലീസിന് കൈമാറുകയും ചെയ്തു.
സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞ സമയത്ത് ഇയാൾ മുദ്രാവാക്യം വിളിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും ഇത് അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇയാളുടെ അയോധ്യ സന്ദർശനത്തിന്റെ ലക്ഷ്യം സംബന്ധിച്ച് ഇന്റലിജൻസ് ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. താൻ അജ്മീറിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അയോധ്യയിൽ എത്തിയതെന്നു ഇയാൾ പ്രാഥമിക മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. ഇയാളുടെ പക്കൽ നിന്നും കശുവണ്ടിയും ഉണക്കമുന്തിരിയും കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി.










