തിരുവനന്തപുരം: പഴയ ഫോര്‍മുലയിൽ കീം പ്രവേശന നടപടികള്‍ ആരംഭിച്ച് സര്‍ക്കാര്‍. പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് ജൂലൈ 16 വരെ അപേക്ഷിക്കാം. തുടർന്ന് ആദ്യ അലോട്ട്മെന്റ് പട്ടിക ജൂലൈ 18ന് പ്രസിദ്ധീകരിക്കുന്നതാണ്. കേരള എഞ്ചിനിയീറിങ്, ആർകിടെക്ടർ, ഫാർമസി പ്രവേശനത്തിനുളള അടിസ്ഥാന യോഗ്യതയാണ് കീം.വിവിധ എഞ്ചിനീയറിംഗ് കോഴ്സുകളിലേയ്ക്കുള്ള ഓൺലൈൻ ഓപ്ഷനുകൾ വിദ്യാർത്ഥികൾക്ക് ഇപ്പോൾ സമർപ്പിക്കാവുന്നതാണ്. സർക്കാർ/ എയ്ഡഡ്/ സ്വകാര്യ സ്വാശ്രയ സ്വയംഭരണ എഞ്ചിനീയറിംഗ് കോളേജുകളിലേയ്ക്കാണ് നിലവിൽ ഓപ്ഷനുകൾ ക്ഷണിക്കുന്നത്. ഇപ്പോൾ രജിസ്റ്റർ ചെയ്യാത്ത വിദ്യാർത്ഥികളെ അലോട്ട്മെന്റിന് പരിഗണിക്കില്ല.
പ്രവേശനം ലഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാ എഞ്ചിനീയറിംഗ് കോഴ്‌സുകളിലേയ്ക്കുമുള്ള ഓപ്‌ഷനുകൾ ഈ ഘട്ടത്തിൽ തന്നെ നൽകാൻ വിദ്യാർഥികൾ ശ്രദ്ധിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം പരിശോധിക്കുക.അതേസമയം, കീം പരീക്ഷയുടെ 2025ലെ ആദ്യം പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് ഹൈക്കോടതി റദ്ധാക്കിയിരുന്നു. റാങ്ക് പട്ടിക കണക്കാക്കാൻ അവസാന നിമിഷം നടത്തിയ മാറ്റങ്ങൾ നിയമപരമല്ലെന്ന് കാണിച്ച് സിബിഎസ്ഇ വിദ്യാർഥികൾ നൽകിയ ഹർജിയിലായിരുന്നു നടപടി. തുടർന്ന് ഇന്നലെയാണ് പഴയ ഫോർമുല പ്രകാരമുള്ള റാങ്ക് പട്ടിക പുറത്തിറിക്കിയത്. 2011 മുതൽ റാങ്ക് പട്ടിക തയ്യാറാക്കിയിരുന്നത് 12-ാം ക്ലാസിലെ മാർക്ക്, എൻട്രൻസ് പരീക്ഷയുടെ സ്കോർ, ഒപ്പം വെയിറ്റേജ് എന്നിവ കണക്കാക്കിയാണ്. എന്നാൽ, സിബിഎസ്ഇ വിദ്യാർഥികളേക്കാൾ കേരള സിലബസ് വിദ്യാർഥികൾക്ക് മാർക്ക് കൂടുതൽ കിട്ടുന്നത് റാങ്ക് ലിസ്റ്റിനെ ബാധിക്കുവെന്ന ആക്ഷേപം ഉയർന്നിരുന്നു. അത് ഒഴിവാക്കാനാണ് വെയിറ്റേജ് ഏർപ്പെടുത്തിയത്.






