തിരുവനന്തപുരം: വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന രാജ്യവ്യാപകമായി നടപ്പിലാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം, ദേശീയ പൗരത്വ രജിസ്റ്റർ കൊണ്ടുവരാനുള്ള വളഞ്ഞ വഴിയാണെന്ന ആശങ്ക ശക്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
ബിഹാറിൽ നടന്ന എസ്ഐആർ പ്രക്രിയയാണ് ഇത്തരം ആശങ്കകൾക്ക് തെളിവ്. അവിടെ യുക്തിരഹിതമായ പേരൊഴിവാക്കലുകളും പുറന്തള്ളലിന്‍റെ രാഷ്ട്രീയവും വോട്ടർ പട്ടിക പരിഷ്കരണത്തിൽ പ്രകടമായിരുന്നു. അതേ മാതൃക ദേശീയതലത്തിൽ നടപ്പാക്കുകയാണെന്ന് സംശയിക്കപ്പെടുന്നുവെന്നും ഏകകണ്ഠേന അംഗീകരിച്ച പ്രമേയത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
എസ്ഐആറിന്റെ ഭരണഘടനാസാധുത സുപ്രീം കോടതിയുടെ പരിഗണനയിൽ തന്നെയിരിക്കെ, കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ തെരഞ്ഞെടുപ്പ് നേരിടുന്ന സംസ്ഥാനങ്ങളിൽ തിടുക്കപ്പെട്ട് പ്രക്രിയ നടപ്പാക്കുന്നത് ഗൗരവകരമാണെന്നും പ്രമേയത്തിൽ വ്യക്തമാക്കി.
“ദീർഘകാല തയ്യാറെടുപ്പും വിശാലമായ കൂടിയാലോചനയും ആവശ്യമായ എസ്ഐആർ പോലുള്ള നടപടികൾ ഇത്തരത്തിൽ അടിയന്തരമായി നടപ്പാക്കുന്നത് ജനവിധി അട്ടിമറിക്കാനുള്ള ശ്രമമാണ്,” ഇതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ സംശയത്തിന്‍റെ നിഴലിൽ ആകുന്നതായും പ്രമേയം ചൂണ്ടിക്കാട്ടി.
കേരളത്തിൽ അടുത്തിടെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഉടൻ തന്നെ നിയമസഭാ തെരഞ്ഞെടുപ്പും വരാനിരിക്കുകയാണ്. ഇത്തരത്തിൽ വോട്ടർ പട്ടികയുടെ തീവ്ര പുനഃപരിശോധന ആരംഭിക്കുന്നത് ദുരുദ്ദേശ്യപരമാണെന്നും ,2002-ലാണ് അവസാനമായി സംസ്ഥാനത്ത് ഇത്തരത്തിലുള്ള തീവ്ര പുനഃപരിശോധന നടന്നത്. ഇപ്പോഴും അതേ അടിസ്ഥാനമാണ് പിന്തുടരുന്നതെന്നതും നിലവിലെ നീക്കം അശാസ്ത്രീയമാണെന്നുമാണ് നിയമസഭ വ്യക്തമാക്കിയത്.










