തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യേകിച്ച് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
പത്തനംതിട്ടയിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. ശബരിമല വനമേഖലയിൽ മഴ കുറഞ്ഞെങ്കിലും റാന്നി, ആറന്മുള എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി തുടരുന്നു. അച്ചൻകോവിലാർ, കക്കാട്, കല്ലാർ നദീതീരങ്ങളിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
കണ്ണൂരിൽ കനത്ത മഴ തുടരുന്നതിനാൽ മലയോര മേഖലകളിൽ വ്യാപക നാശനഷ്ടമുണ്ടായി. വയനാട്ടിലേക്കുള്ള രണ്ട് ചുരങ്ങളിലും മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. തേജസ്വിനി, കാര്യങ്കോട് പുഴകൾ കരകവിഞ്ഞൊഴുകുകയാണ്.
വയനാട്ടിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ മഴ കുറഞ്ഞെങ്കിലും ജില്ലയിൽ വെള്ളക്കെട്ട് തുടരുന്നു. 13 ദുരിതാശ്വാസ ക്യാമ്പുകളിലായി 364 പേരെ താമസിപ്പിച്ചിട്ടുണ്ട്.
ഇടുക്കിയിൽ ഇടവിട്ട് മഴ തുടരുന്നതിനാൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നു. കല്ലാർകുട്ടി, കല്ലാർ, പാംബ്ല, മലങ്കര ഡാമുകളിൽ നിന്ന് കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ജില്ലയിൽ രാത്രിയാത്രാ നിരോധനവും തുടരുന്നു.
എറണാകുളത്ത് തീരദേശ മേഖലകളിൽ കടൽക്ഷോഭം ശക്തമാണ്. ചെല്ലാനം, കണ്ണമാലി പ്രദേശങ്ങളിൽ കടൽ അതിശക്തമാണ്. മൂവാറ്റുപുഴയാറിലെയും തൊടുപുഴയാറിലെയും ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലെത്തി.
തിരുവനന്തപുരം തീരത്ത് കടലിൽ കാണാതായ നാല് മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഇന്ന് വീണ്ടും ആരംഭിക്കും. നാവികസേന, കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പൊലീസ് എന്നിവർ ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. കടൽക്ഷോഭം തുടരുന്നതിനാൽ ബീച്ചുകളിലേക്കുള്ള യാത്രയും വിനോദസഞ്ചാരവും ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു. അതേസമയം, കൊല്ലത്ത് മഴയെ തുടർന്ന് വ്യാപക കൃഷിനാശമുണ്ടായിട്ടുണ്ട്. കോട്ടയത്ത് മഴയ്ക്ക് നേരിയ ശമനമാണ് അനുഭവപ്പെടുന്നത്.




