ന്യൂഡൽഹി: കേരളത്തിന് 3,795 കോടി രൂപയുടെ റെയിൽവേ ബജറ്റ് വിഹിതം അനുവദിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. റെയിൽവേ വികസനത്തിൽ കേരളത്തിന് മികച്ച പരിഗണനയാണ് നൽകിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. മംഗളൂരു–ഷൊർണൂർ മൂന്നും നാലും പാതകളുടെ ഡിപിആർ (ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട്) നടപടികൾ പുരോഗമിക്കുകയാണ്. ഷൊർണൂർ–കോയമ്പത്തൂർ മൂന്നും നാലും പാതകളുടെ ഫീൽഡ് സർവേയെന്ന് പൂർത്തിയായതായും ഡിപിആർ അന്തിമഘട്ടത്തിലാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഷൊർണൂർ–എറണാകുളം മൂന്നാം പാതയുടെ ഫീൽഡ് സർവേ പൂർത്തിയായി. എറണാകുളം–കായംകുളം (കോട്ടയം വഴി) മൂന്നാം പാതയുടെ ട്രാഫിക് സർവേയും കായംകുളം–തിരുവനന്തപുരം മൂന്നാം പാതയുടെ ട്രാഫിക് സർവേയും പൂർത്തിയായി. തിരുവനന്തപുരം–നാഗർകോവിൽ പാതയിൽ സർവേ പുരോഗമിക്കുകയാണ്. തുറവൂർ–അമ്പലപ്പുഴ പാതയുടെ ഇരട്ടിപ്പിക്കൽ പദ്ധതിയുടെ സർവേ പൂർത്തിയായിട്ടുണ്ട്. ഡിപിആർ തയ്യാറാക്കുന്ന ഘട്ടത്തിലാണ്. ഏറെ സുപ്രധാനമായ അങ്കമാലി–ശബരിപാത പദ്ധതിക്കായി എല്ലാ നടപടികളും പൂർത്തിയായതായി കേന്ദ്രമന്ത്രി അറിയിച്ചു. പദ്ധതിക്കായി 1,975 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. സ്ഥലമേറ്റെടുക്കൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഗുരുവായൂർ–തിരുനാവായ റെയിൽപാത പദ്ധതിയുടെ നടപടികൾക്കും തുടക്കമായി. ഭൂമിയേറ്റെടുക്കലിൽ സംസ്ഥാന സർക്കാരിന്റെ പിന്തുണ തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
റെയിൽവേ മേൽപ്പാലങ്ങൾ, അടിപ്പാതകൾ തുടങ്ങിയ നിർമാണപ്രവർത്തനങ്ങൾക്കും നടപടികൾ ആരംഭിച്ചിട്ടുണ്ട്. 105 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണത്തിന് സംസ്ഥാന സർക്കാരിന്റെ സഹകരണം ആവശ്യമാണെന്നും ഭൂമിയേറ്റെടുക്കലിൽ പിന്തുണ നൽകണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. മെട്രോ മാൻ ഇ. ശ്രീധരനുമായി കൂടിക്കാഴ്ച നടത്തിയതായും കേരളത്തിലെ റെയിൽവേ വികസനത്തെക്കുറിച്ച് വിശദമായ ചർച്ച നടത്തിയതായും അശ്വിനി വൈഷ്ണവ് അറിയിച്ചു. ശ്രീധരന്റെ പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ പൂർണ പിന്തുണയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ അതിവേഗ റെയിൽപാത സംബന്ധിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല




