കോഴിക്കോട്: ഹൈദരാബാദിൽ മലയാളി വ്യവസായിയുടെ കാലിൽ വെടിവെച്ച് ആറുലക്ഷം രൂപ കവർന്നു. കോഴിക്കോട് സ്വദേശിയും വസ്ത്രവ്യാപാരിയുമായ റിന്‍ഷിദ് പി.വി. ആണ് ആക്രമണത്തിനിരയായത്. ഹൈദരാബാദിലെ കോട്ടി പ്രദേശത്ത് എസ്ബിഐയുടെ എടിഎമ്മിൽ പണം നിക്ഷേപിക്കുന്നതിനിടെയായിരുന്നു ആക്രമണം. ജനുവരി 31 രാവിലെ സുഹൃത്തിനൊപ്പം ബൈക്കിലെത്തി എടിഎമ്മിൽ പണം നിക്ഷേപിക്കുന്നതിനിടെ രണ്ട് അജ്ഞാതർ സ്ഥലത്തെത്തി. ഇവരിലൊരാൾ തോക്കെടുത്ത് റിന്‍ഷിദിനെ ലക്ഷ്യമാക്കി രണ്ട് തവണ വെടിയുതിർക്കുകയായിരുന്നു. കാലിൽ വെടിയേറ്റ റിന്‍ഷിദിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
കച്ചവട ആവശ്യങ്ങൾക്കായി വസ്ത്രങ്ങൾ വാങ്ങുന്നതിനായി ജനുവരി 7ന് ഹൈദരാബാദിലെത്തിയ റിന്‍ഷിദിന് കച്ചവടം നടക്കാത്തതിനെ തുടർന്ന് പണം ബാങ്കിൽ നിക്ഷേപിക്കാൻ സഹോദരൻ നിർദേശിച്ചിരുന്നു. ഇതനുസരിച്ചാണ് പണം നിക്ഷേപിക്കാനെത്തിയപ്പോൾ ആക്രമണമുണ്ടായത്. പണം കവർന്ന ശേഷം പ്രതികൾ റിന്‍ഷിദ് എത്തിയ ബൈക്കിന്റെ താക്കോലും കൈക്കലാക്കി രക്ഷപ്പെട്ടു. തുടർന്ന് ചാദർഘട്ട്, കച്ചിഗുഡ മേഖലകളിലേക്ക് കടന്ന പ്രതികൾ വസ്ത്രങ്ങൾ മാറ്റിയ ശേഷം വാഹനം ഉപേക്ഷിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. രണ്ട് പേരാണ് കവർച്ചയ്ക്ക് പിന്നിലെന്നും പ്രതികളെ തിരിച്ചറിയുന്നതിനായി വ്യാപകമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.




