തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു. വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്ന നിരവധി അക്കൗണ്ടുകളും ലിങ്കുകളും ഇതിനകം നീക്കം ചെയ്തതായി സൈബർ വിഭാഗം വ്യക്തമാക്കി.
തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന തരത്തിലുള്ള നിയമവിരുദ്ധ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾ പൂർണ്ണമായി നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി സോഷ്യൽ മീഡിയ കമ്പനികളുമായി പൊലീസ് സഹകരിക്കും. ബോധപൂർവ്വം വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നവർക്കും അത് പങ്കുവെക്കുന്നവർക്കുമെതിരെ ക്രിമിനൽ കേസുകൾ ഉൾപ്പെടെ നടപടി സ്വീകരിക്കും. വാട്സ്ആപ്പ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ ലഭിക്കുന്ന സ്ഥിരീകരിക്കാത്ത വാർത്തകൾ ഫോർവേഡ് ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകൾ മാത്രം ആശ്രയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ പൊതുജനങ്ങൾ സഹകരിക്കണമെന്നും അറിയിച്ചു.






