കൊച്ചി: കേരളത്തിലെ നദികളുടെ ആഴം കൂട്ടണമെന്നും കൃത്യമായ ഇടവേളകളിൽ മണൽ നീക്കം ചെയ്യണമെന്നും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. കേരളത്തിൽ വെള്ളപ്പൊക്കം പതിവാകുകയാണെന്നും നഗരപ്രദേശങ്ങളെപ്പോലും ഇത് ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നദികളിലെ ജലസംഭരണശേഷി കുറയുന്നതാണ് വെള്ളപ്പൊക്കത്തിന് പ്രധാന കാരണങ്ങളിലൊന്നെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. നദികളിൽനിന്ന് കൃത്യമായി മണൽ നീക്കം ചെയ്യാത്തതും സ്ഥിതി രൂക്ഷമാക്കുന്നു. നദികളുടെ ആഴം കൂട്ടിയില്ലെങ്കിൽ അധികജലം എങ്ങോട്ടാണ് ഒഴുകിപ്പോകുകയെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നദികളുടെ ആഴം കൂട്ടുന്നതിന് കോടതികളുടെ ഇടപെടലാണ് തടസ്സമെങ്കിൽ, വിഷയത്തിന്റെ ഗൗരവം കോടതികളെ ബോധ്യപ്പെടുത്തണം. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ വികസനം തടയുന്ന നിലപാട് സ്വീകരിക്കരുതെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം വികസനവും ഉറപ്പാക്കണം. എല്ലാ വിഷയങ്ങളെയും രാഷ്ട്രീയവത്കരിക്കുന്ന സമീപനം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ലഭിക്കുന്ന മഴയുടെ അളവ് മുൻകാല കണക്കുകൂട്ടലുകൾക്ക് അപ്പുറമാണെന്നും ഇത്തരം സാഹചര്യങ്ങളെ നേരിടാൻ ശാസ്ത്രീയമായ ജലസംരക്ഷണ-പ്രളയനിയന്ത്രണ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതിക്ക് കൊച്ചി വിമാനത്താവളത്തിൽ സ്വീകരണം നൽകി. നാവികസേനയുടെ പ്രത്യേക വിമാനത്തിലാണ് സി.പി. രാധാകൃഷ്ണൻ കൊച്ചിയിലെത്തിയത്. ഗവർണർ രാജേന്ദ്ര ആർലേക്കർ, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. തുടർന്ന് അദ്ദേഹം ആലപ്പുഴയിലേക്ക് യാത്ര തിരിച്ചു.
തിരുവനന്തപുരം, കൊച്ചി, ലക്ഷദ്വീപ് എന്നിവിടങ്ങളിലായി വിവിധ പരിപാടികളിൽ ഉപരാഷ്ട്രപതി പങ്കെടുക്കും.











