തിരുവനന്തപുരം: കേരളത്തെ ഗ്ലോബൽ സ്കിൽ ഹബ്ബാക്കി മാറ്റാനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ ശക്തമാക്കുമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. സംസ്ഥാനത്തെ വ്യവസായിക പരിശീലന കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി തൊഴിൽ മേഖലയുടെ ഭാവി ആവശ്യങ്ങൾ നിറവേറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വ്യവസായിക പരിശീലന വകുപ്പ് സംഘടിപ്പിച്ച ‘മെറിടോറിയ 2025’എന്ന പുരസ്കാര ദാന ചടങ്ങ് തിരുവനന്തപുരം നിശാഗന്ധിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയ, സംസ്ഥാന തലങ്ങളിൽ പുരസ്കാരം നേടിയ അധ്യാപകരെയും വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു.
അക്കാദമിക അറിവിനൊപ്പം സാങ്കേതിക വിദ്യ ആധാരമായ തൊഴിൽ പരിശീലനവും അത്യാവശ്യമാണെന്ന് മന്ത്രി പറഞ്ഞു. വ്യവസായ മേഖല അതിവേഗം വളരുന്ന സാഹചര്യത്തിൽ കാലഹരണപ്പെട്ട ട്രേഡുകൾ ഒഴിവാക്കി ഇൻഡസ്ട്രി 4.0ന്റെ ആവശ്യങ്ങൾ പരിഗണിച്ച് പുതിയ കോഴ്സുകൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ച് ആധുനിക പരിശീലനം ഉറപ്പാക്കും. റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇലക്ട്രിക് വെഹിക്കിൾ മെയിന്റനൻസ് തുടങ്ങിയ മേഖലകൾക്ക് പ്രത്യേക പ്രാധാന്യം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നൈപുണ്യമുള്ള യുവതലമുറയാണ് രാജ്യത്തിന്റെ പുരോഗതിയുടെ അടിത്തറയെന്നും, തൊഴിൽ നൈപുണ്യം പകർന്നു നൽകി വിദ്യാർത്ഥികൾക്ക് ജീവിതവഴി കാട്ടുന്ന അധ്യാപകരുടെ സേവനം അതുല്യമാണ് എന്നും മന്ത്രി പറഞ്ഞു. പുരസ്കാരങ്ങൾ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും അംഗീകാരമാണെന്നും വിജയങ്ങൾ പുതിയ ഉത്തരവാദിത്തങ്ങൾ നിറഞ്ഞ മുന്നേറ്റത്തിന്റെ തുടക്കമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.




