കൊച്ചി: ഭൂട്ടാനിൽ നിന്ന് രാജ്യത്തേക്ക് കാറുകൾ അനധികൃതമായി കടത്തിയ കേസിൽ കസ്റ്റംസ് നടത്തിയ ‘ഓപ്പറേഷൻ നുംഖോർ’ അന്വേഷണത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. പശ്ചിമ ബംഗാളിലെ ജൽപായ്ഗുഡി സ്വദേശിയായ ശ്രീ ബിശ്വദീപ് ദാസിനെയാണ് കൊച്ചി കസ്റ്റംസും പശ്ചിമ ബംഗാൾ കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റും ചേർന്ന് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി അവസാനം അറസ്റ്റിലായ ബിശ്വദീപ് ദാസിനെ ആദ്യം ജൂഡീഷ്യൽ കസ്റ്റഡിയിൽ അയച്ചതിനു ശേഷം കൊച്ചിയിലേക്ക് മാറ്റി. വാഹനക്കടത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളാണ് ഇയാളെന്നാണ് സംശയം. ഒരു ഐടി കമ്പനിയിലെ സീനിയർ എഞ്ചിനീയറാണ് ബിശ്വദീപ് ദാസ്.
ബിശ്വദീപ് ദാസിനൊപ്പം നാല് അസം സ്വദേശികളെയും പിടികൂടി. ദീപക് പട്ടോവാരി (57), അയൂബ് അലി (35), മുസ്തഫ അഹമ്മദ് (35), ജലാൽ മണ്ഡാൽ (31) എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റ് ഷില്ലോങ് കസ്റ്റംസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.
അസം പോലീസിന്റെ അന്വേഷണത്തിൽ വ്യാജ രേഖകൾ ഉപയോഗിച്ച് 460 വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ദീപക് പട്ടോവാരി അസമിലെ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസറായി ജോലി ചെയ്യുന്ന വ്യക്തിയാണെന്നും റിപ്പോർട്ടുണ്ട്. ഇയാളെ കസ്റ്റംസ് വകുപ്പും സെൻട്രൽ ജിഎസ്ടി ഉദ്യോഗസ്ഥരും ചേർന്ന് ചോദ്യം ചെയ്യുകയാണ്. സിഎജി റിപ്പോർട്ട് പ്രകാരം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒരേ ചേസിസ് നമ്പറും എഞ്ചിൻ നമ്പറും ഉപയോഗിച്ച് 15,849 വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിദേശ നിർമിത വാഹനങ്ങളും കസ്റ്റംസ് തീരുവ അടയ്ക്കാതെ ഇന്ത്യയിലേക്ക് കടത്തിയ വാഹനങ്ങളും വ്യാജ രേഖകൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത ഇന്ത്യൻ നിർമിത വാഹനങ്ങളും ഇതിൽ ഉൾപ്പെടുന്നു. കാറുകളും ലോറികളും ഇതിൽപ്പെടുന്നു.
ഇന്ത്യയിലുടനീളം പ്രവർത്തിക്കുന്ന വിവിധ വാഹനക്കടത്ത് സംഘങ്ങളെ ‘ഓപ്പറേഷൻ നുംഖോർ’ അന്വേഷണത്തിലൂടെ കണ്ടെത്തിയതായി കസ്റ്റംസ് വ്യക്തമാക്കി. ഈ ഓപ്പറേഷന്റെ ഭാഗമായി കഴിഞ്ഞ വർഷം കൊച്ചി കസ്റ്റംസ് പ്രിവന്റീവ് സിനിമാ താരങ്ങളുടേതടക്കം 36 വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു. വാഹന ഉടമകളിൽ പലരും രേഖകൾ സമർപ്പിക്കാൻ എത്തിയിരുന്നില്ല. 150 മുതൽ 200 വരെ വാഹനങ്ങൾ ഭൂട്ടാനിൽ നിന്ന് അനധികൃതമായി കടത്തിയതായാണ് കസ്റ്റംസ് കണ്ടെത്തിയത്. ഇതിൽ 90 ശതമാനത്തിന്റെയും രേഖകൾ വ്യാജമാണെന്നും അന്വേഷണത്തിൽ വ്യക്തമായി.






