കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലില്‍ 16 വയസ്സുകാരിയായ നസ്രിനെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. അദ്‌നാന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചതോടെ അത് ആത്മഹത്യ തന്നെയാണെന്ന് പൊലീസ് അറിയിച്ചു.
പൊലീസ് വ്യക്തമാക്കുന്നത് പ്രകാരം, കഴുത്തിൽ ഷാൾ മുറുക്കിയാണ് നസ്രിനെ അദ്‌നാൻ കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ ഇയാളെ വീട്ടിലെ മറ്റൊരു മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവം നടന്നത് ഇന്ന് പുലർച്ചെയായിരുന്നു. കള്ളൻ കയറിയെന്ന് കരുതി വീട്ടുകാർ പരിശോധന നടത്തിയപ്പോഴാണ് മുകളിലെ മുറിയിൽ നസ്രിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അപ്പോൾ അമ്മയും മുത്തശ്ശിയും സഹോദരനും വീട്ടിലുണ്ടായിരുന്നു.
പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസംമുട്ടിച്ച് കൊല്ലാനും അദ്‌നാൻ ശ്രമിച്ചതായും പൊലീസ് പറയുന്നു. തുടർന്ന് ഇയാളെ മറ്റൊരു മുറിയിൽ പൂട്ടിയിട്ട ശേഷമാണ് വീട്ടുകാർ ആശുപത്രിയിലേക്ക് പോയത്. തിരികെ എത്തിയപ്പോൾ മുഖത്ത് സേലോ ടേപ്പ് ചുറ്റിയ നിലയിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ, നസ്രിൻ അദ്‌നാന്റെ സ്വഭാവദൂഷ്യം ചോദ്യം ചെയ്തതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. കൂടാതെ വീട്ടിൽ നിന്ന് പണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങളും ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇരുവരും ബന്ധുക്കളാണ്, നസ്രിന്റെ കുടുംബത്തോടൊപ്പം തന്നെ അദ്‌നാൻ പഠിച്ചിരുന്നതായും പൊലീസ് പരിശോധിക്കുന്നു. അന്വേഷണം തുടരുകയാണ്.




