പാലക്കാട്: വടക്കഞ്ചേരി തരൂർ–കാവശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുരുത്തിക്കോട് പാലം നാളെ വാഹനഗതാഗതത്തിന് തുറന്നു കൊടുക്കുന്നതോടെ, അഞ്ചുവർഷത്തിനിടെ തരൂർ നിയോജകമണ്ഡലത്തിൽ നിർമ്മിക്കുന്ന വലിയ പാലങ്ങളുടെ എണ്ണം പതിനൊന്നായി ഉയരുമെന്ന് പി. പി. സുമോദ് എംഎൽഎ പറഞ്ഞു.
മംഗലം– ഗോവിന്ദാപുരം സംസ്ഥാന പാത തുടങ്ങുന്ന മംഗലംപാലം, കാലാവർഷങ്ങളിൽ വെള്ളം മുങ്ങി യാത്ര മുടക്കി നിൽക്കാറായിരുന്ന തേന്നിലാപുരം പാലം, അരങ്ങാട്ടുകടവ് പാലം, കൊളയക്കാട് പാലം, മണിയമ്പാറ പാലം, പത്തനാപുരം പാലം, ചമ്മിണിപാലം, തോട്ടക്കര പാലം, കല്ലേരി–ചല്ലിപറമ്പ് പാലം തുടങ്ങിയ പാലങ്ങളാണ് ഇതിൽ പ്രധാനമായത്.
ഇത്രയും പാലങ്ങൾ പുനർനിർമിച്ചതോടെ പ്രദേശങ്ങളുടെ വലിയ വികസനത്തിനും വഴി തുറന്നിരിക്കുകയാണ്. പുതിയപാലങ്ങൾ യാഥാർത്ഥ്യമായതോടെ കഴിഞ്ഞ മഴക്കാലത്ത് പാലങ്ങൾ മുങ്ങി ഗതാഗതം തടസ്സപ്പെടുന്ന അവസ്ഥയും കുറഞ്ഞു. കുത്തന്നൂർ ചിറക്കോട് പാലത്തിന്റെ പ്രവൃത്തികൾ അടുത്ത മാസം ആരംഭിക്കുമെന്നും എംഎൽഎ അറിയിച്ചു.
പുതുക്കോട് തെക്കേപൊട്ട് പാലത്തിനായുള്ള ടെൻഡർ നടപടികൾ നടന്നുകൊണ്ടിരിക്കുന്നു. വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി എന്നീ മൂന്ന് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശങ്ങളായി വരുന്ന കരിപ്പാലി–പാളയം റോഡിലെ രണ്ട് പാലങ്ങളാണ് ഇനി മേഖലയിൽ പ്രധാനമായും പുനർനിർമിക്കാനുള്ളത്. മഴക്കാലത്ത് കരിപ്പാലി, പാളയം എന്നീ പാലങ്ങൾ മുങ്ങുന്നതിനെ തുടർന്ന് റോഡിലെ സ്കൂളിന് പല ദിവസവും അവധി നൽകേണ്ടി വരുന്ന സ്ഥിതിയുണ്ട്.
രണ്ട് പാലവും മുങ്ങിയാൽ കുട്ടികളെ സുരക്ഷിത സ്ഥലത്തേക്ക് എത്തിക്കുന്നതും ഇപ്പോൾ വലിയ പ്രശ്നമായിരിക്കുകയാണ്.










