ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ ലഡുവും പേഡയും വിൽപന നടത്തിയ സംഭവത്തിൽ ആമസോൺ സെല്ലർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന് ഒരു ലക്ഷം രൂപ പിഴ. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയാണ് പിഴ ചുമത്തിയത്. രാമക്ഷേത്ര ട്രസ്റ്റിന്റെ അനുമതിയില്ലാതെയാണ് മധുരപലഹാരങ്ങൾ പ്രസാദമെന്ന പേരിൽ വിൽപന നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി ചീഫ് കമ്മിഷണർ നിധി ഖരെയും കമ്മിഷണർ അനുപം മിശ്രയും ചേർന്ന് ഓഗസ്റ്റ് നാലിനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പിഴ 15 ദിവസത്തിനകം അടയ്ക്കാനും നിർദേശിച്ചിട്ടുണ്ട്. 2024 ജനുവരിയിൽ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
‘ബിഹാർ ബ്രദേഴ്‌സ്’ എന്ന ബ്രാൻഡിൽ ചന്ദു ട്രേഡിങ് കമ്പനി വിൽപന നടത്തിയിരുന്ന മൂന്ന് തരത്തിലുള്ള ലഡുവും പശുവിൻ പാലിൽനിന്നുള്ള പേഡയുമാണ് പരാതിക്ക് ആധാരം. ഉൽപന്നങ്ങളുടെ പരസ്യത്തിൽ മതചിഹ്നങ്ങൾ ഉപയോഗിക്കുകയും ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിന്റെ അനുഗ്രഹം ലഭിച്ചവയാണെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. ഉൽപന്നങ്ങളുടെ ചേരുവകളുടെ പട്ടികയിലും ‘രാമക്ഷേത്ര പ്രസാദ്’ എന്ന് രേഖപ്പെടുത്തിയിരുന്നു.
‘ശ്രീ രാംമന്ദിർ അയോധ്യ പ്രസാദ്’ എന്ന പേര് ഉപയോഗിച്ചതിലൂടെ അയോധ്യയിലെ രാമക്ഷേത്രത്തിൽ സമർപ്പിച്ച് പൂജിച്ച പ്രസാദമാണെന്ന ധാരണ ഉപഭോക്താക്കളിൽ ഉണ്ടാകുമെന്ന് അതോറിറ്റി വിലയിരുത്തി. ബന്ധപ്പെട്ട ക്ഷേത്ര അധികൃതരുടെ അനുമതിയില്ലാതെ ഇത്തരം പേരുകൾ ഉപയോഗിക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരമുള്ള തെറ്റിദ്ധരിപ്പിക്കുന്ന വ്യാപാര രീതിയാണെന്നും കോടിക്കണക്കിന് ഉപഭോക്താക്കളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും അതോറിറ്റി വ്യക്തമാക്കി.
ആമസോൺ തങ്ങൾ ഇടനിലക്കാരൻ മാത്രമാണെന്നും മൂന്നാംകക്ഷി വിൽപ്പനക്കാരുടെ ഉൽപന്നങ്ങളുടെ ഉത്തരവാദിത്തം കമ്പനിക്കില്ലെന്നും വാദിച്ചു. ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ 79-ാം വകുപ്പ് പ്രകാരമുള്ള ‘സേഫ് ഹാർബർ’ പരിരക്ഷയും കമ്പനി ഉന്നയിച്ചു. എന്നാൽ ഈ വാദങ്ങൾ അതോറിറ്റി തള്ളി.
ഉൽപന്നങ്ങൾ പ്ലാറ്റ്ഫോമിൽ ഹോസ്റ്റ് ചെയ്യുകയും പ്രദർശിപ്പിക്കുകയും വിൽപനയ്ക്ക് സൗകര്യമൊരുക്കുകയും ചെയ്തതിനാൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിന്റെ പ്രസിദ്ധീകരണത്തിൽ ആമസോണിനും പങ്കുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി. ഉപഭോക്തൃ സംരക്ഷണ ബാധ്യതകളിൽനിന്ന് ഒഴിഞ്ഞുമാറാൻ ഇടനിലക്കാരൻ എന്ന പദവി മാത്രം ചൂണ്ടിക്കാട്ടാനാകില്ലെന്നും സിസിപിഎ പറഞ്ഞു.
നാല് ലിസ്റ്റിങ്ങുകളിലായി ആകെ 39,802 രൂപയുടെ വിൽപന നടന്നതായും ഇതിൽനിന്ന് 15,165 രൂപ സർവീസ് ഫീസായി ലഭിച്ചതായും ആമസോൺ അറിയിച്ചിരുന്നു.
മതപരമായ വഴിപാടുകളെന്നും പ്രസാദമെന്നും അവകാശപ്പെടുന്ന ഉൽപന്നങ്ങൾ ബന്ധപ്പെട്ട മതസ്ഥാപനങ്ങളുടെ അനുമതിയില്ലാതെ പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്യരുതെന്നും ആമസോണിന് സിസിപിഎ നിർദേശം നൽകി. രാമജന്മഭൂമി ക്ഷേത്രം, തിരുമല തിരുപ്പതി ദേവസ്ഥാനം, മാതാ വൈഷ്ണോ ദേവി ക്ഷേത്രം, കാശി വിശ്വനാഥ ക്ഷേത്രം, ജഗന്നാഥ ക്ഷേത്രം ഉൾപ്പെടെ 10 മതസ്ഥാപനങ്ങളുടെ പേരിൽ വിൽക്കുന്ന ഇത്തരം ഉൽപന്നങ്ങൾക്കും നിർദേശം ബാധകമാണ്.










