ഫ്രാങ്ക്ഫുർട്ട്: ജർമനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ ഗേറ്റിൽ നിർത്തിയിട്ടിരുന്ന ലുഫ്താൻസയുടെ ബോയിങ് 787-9 ഡ്രീംലൈനർ വിമാനത്തിന്റെ മുൻ ലാൻഡിങ് ഗിയർ തകരാറിലായതിനെ തുടർന്ന് വിമാനം മുന്നോട്ട് കുനിഞ്ഞ് അപകടത്തിൽപ്പെട്ടു. വ്യാഴാഴ്ച നടന്ന സംഭവത്തിൽ നിരവധി ജീവനക്കാർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.
വിമാനം ഗേറ്റിൽ പാർക്ക് ചെയ്തിരിക്കെ മുൻഭാഗം പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിമാനത്തിന്റെ മുൻഭാഗം കുത്തനെ താഴുന്നതും നിലത്തിടിച്ചതിനെ തുടർന്ന് ചില ഭാഗങ്ങൾ ഇളകിമാറുന്നതും വീഡിയോയിൽ കാണാം.
അപകടസമയത്ത് യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നില്ലെന്ന് ലുഫ്താൻസ അറിയിച്ചു. എന്നാൽ വിമാന ജീവനക്കാരും ഗ്രൗണ്ട് സ്റ്റാഫും വിമാനത്തിനുള്ളിലുണ്ടായിരുന്നു. പരിക്കേറ്റ ജീവനക്കാർ ചികിത്സയിൽ കഴിയുകയാണെന്നും കമ്പനി വ്യക്തമാക്കി.
ഫ്രാങ്ക്ഫർട്ടിൽ നിന്ന് ലോസ് ആഞ്ചലസിലേക്ക് സർവീസ് നടത്താനിരുന്ന എൽ.എച്ച്.450 വിമാനത്തിനാണ് അപകടം സംഭവിച്ചത്. സംഭവത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി ലുഫ്താൻസ അറിയിച്ചു.
വിമാന നിർമാതാക്കളായ ബോയിങ്ങിനും സംഭവത്തെക്കുറിച്ച് വിവരം കൈമാറിയിട്ടുണ്ട്. അന്വേഷണത്തിൽ ആവശ്യമായ സഹകരണം നൽകുമെന്ന് ബോയിങ് അറിയിച്ചിട്ടുണ്ട്. വിമാനം സർവീസിനിടെയോ ലാൻഡിങ് സമയത്തോ അല്ലാതെ പാർക്കിങ് ഘട്ടത്തിലാണ് അപകടം സംഭവിച്ചതിനാൽ വലിയ ദുരന്തം ഒഴിവായതായി വിലയിരുത്തപ്പെടുന്നു.






