ദില്ലി: സിക്കിമിലെ ഛാതനിലെ കരസേന ക്യാമ്പിൽ മണ്ണിടിച്ചിലിൽ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. ലക്ഷദ്വീപ് സ്വദേശിയായ സൈനികൻ പി കെ സൈനുദ്ദീൻ ഉൾപ്പെടെയുള്ള ആറുപേർക്കായാണ് തിരച്ചിൽ. ലെഫ്റ്റനന്റ് കേണൽ പ്രീത് പാൽ സന്ധു, ഇദ്ദേഹത്തിന്റെ ഭാര്യ ആരതി സന്ധു, മകൾ അമേരാ സന്ധു ഉൾപ്പെടെ ഉള്ളവരെയാണ് കനത്ത മണ്ണിടിച്ചിലിൽ കാണാതെയായത്.
തിരച്ചിലിന് എൻഡിആർഎഫിന്റെ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നത്. പ്രദേശത്തെ വാർത്താ വിനിമയ ബന്ധങ്ങൾ പുനസ്ഥാപിക്കാനുള്ള നടപടികളും തുടരുകയാണ്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മഴക്കെടുതി വിലയിരുത്തി കേന്ദ്ര സർക്കാർ. അസം സിക്കിം മുഖ്യമന്ത്രിമാരുമായും മണിപ്പൂർ ഗവർണറുമായും പ്രധാനമന്ത്രി ഇന്ന് സംസാരിച്ചു. ആറു ദിവസമായി ശമനമില്ലാതെ പെയ്യുന്ന മഴയെ തുടർന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ദുരിതം തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയുമായും സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്ങുമായും മണിപ്പൂർ ഗവർണർ അജയ് ഭല്ലയുമായും സംസാരിച്ചു. സംസ്ഥാനങ്ങൾക്ക് എല്ലാ സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകി.






