തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച കേസിൽ പ്രതി ബെയിലിൻ ദാസിന് വഞ്ചിയൂർ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിൻ്റെ ഹർജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂർ പോലിസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ. ഉപാധികളോടെയായിരുന്നു പ്രതി ബെയിലിൻ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ മാസമാണ് വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ ബെയിലിൻ ദാസ് അതിക്രൂരമായി മർദിച്ചത്. ശ്യാമിലിയുടെ ഇടതു കവിളിൽ രണ്ടു തവണ ബെയ്ലിൻ അടിച്ചു ഗുരുതര പരിക്കേൽപ്പിച്ചിരുന്നു. അഭിഭാഷകൻ മോപ്സ്റ്റിക് കൊണ്ട് മർദിച്ചുവെന്ന് ശ്യാമിലി പറഞ്ഞിരുന്നു.
തുടർന്ന് യുവ അഭിഭാഷകയുടെ പരാതിയിന്മേൽ ബെയിലിൻ ദാസിനെ പ്രാക്റ്റീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് ബാർ കൗൺസിൽ അറിയിക്കുകയായിരുന്നു. അടിയന്തര ബാർ കൗൺസിൽ യോഗം ചേർന്നാണ് നടപടി എടുത്തത്. അസാധാരണ സംഭവമാണ് നടന്നതെന്ന് യോഗം വിലയിരുത്തി. യോഗത്തിന്ശേഷം പ്രതിക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും ചെയ്തു.






