തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചൂട് ഉച്ചസ്ഥായിയിലായ നേമം മണ്ഡലത്തിൽ അർദ്ധരാത്രി എത്തിയ ദുരൂഹമായ പെട്ടികൾ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തുന്നു. ബിജെപി കേന്ദ്രങ്ങളിൽ നിന്ന് റെയിൽവേ പാർസൽ വഴി എത്തിയ നാല് വലിയ പെട്ടികൾ മണ്ഡലത്തിലെ വോട്ടർമാരെ സ്വാധീനിക്കാൻ എത്തിച്ച പണമാണെന്ന ഗുരുതരമായ ആരോപണമാണ് എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി ഉന്നയിച്ചിരിക്കുന്നത്. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും പരാതി നൽകാനൊരുങ്ങുകയാണ് ഇടതുമുന്നണി. റെയിൽവേ സ്റ്റേഷനിൽ നിന്ന് അതിവേഗം കാറിൽ കയറ്റി നേമത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിയ ഈ പെട്ടികൾക്ക് പിന്നിൽ വലിയ അട്ടിമറി നടന്നിട്ടുണ്ടെന്നാണ് എൽഡിഎഫ് ക്യാമ്പിന്റെ വാദം.
സംഭവത്തിന് ആസ്പദമായ കാറിന്റെ നമ്പർ ഉൾപ്പെടെയുള്ള കൃത്യമായ തെളിവുകൾ കൈവശമുണ്ടെന്നും ഇത് അധികൃതർക്ക് കൈമാറുമെന്നും ശിവൻകുട്ടി വ്യക്തമാക്കി. മണ്ഡലത്തിന് പുറത്തുള്ള, പ്രത്യേകിച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി വാഹനങ്ങൾ നേമത്ത് തമ്പടിച്ചിരിക്കുന്നത് വോട്ട് കച്ചവടത്തിനാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു വശത്ത് രാഷ്ട്രീയ പോരാട്ടം നടക്കുമ്പോൾ മറുവശത്ത് ബിജെപി സമാന്തരമായി പണമൊഴുക്കി ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ഇടതുമുന്നണി കുറ്റപ്പെടുത്തുന്നു.
നേമത്തെ വിവാദത്തിന് പിന്നാലെ നെടുമങ്ങാട് മണ്ഡലത്തിലും സമാനമായ ആരോപണവുമായി മന്ത്രി ജി.ആർ. അനിൽ രംഗത്തെത്തി. ബിജെപി സ്ഥാനാർത്ഥികൾക്ക് ഇത്രയധികം പണം എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കാത്തത് ദുരൂഹമാണെന്ന് അദ്ദേഹം പറഞ്ഞു.
ഒരു മന്ത്രിയായ തനിക്ക് പോലും സാധിക്കാത്ത വിധത്തിലുള്ള ആഡംബര പ്രചാരണമാണ് ബിജെപി മണ്ഡലങ്ങളിൽ നടത്തുന്നത്. കേന്ദ്ര ഗവൺമെന്റിന്റെ സ്വാധീനം ഉപയോഗിച്ച് വോട്ടർമാരെ പണം നൽകി വിലയ്ക്കെടുക്കാനാണ് നീക്കം നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ താൽപ്പര്യങ്ങൾക്കൊപ്പം നിൽക്കുകയാണെന്ന കടുത്ത വിമർശനവും ജി.ആർ. അനിൽ ഉന്നയിച്ചു.
അനധികൃതമായി പണമൊഴുക്കുന്നതിനെതിരെ ശക്തമായ അന്വേഷണം വേണമെന്നും ഇത്തരം നീക്കങ്ങൾ തടയാൻ കമ്മീഷൻ പരാജയപ്പെട്ടാൽ ജനകീയ പ്രതിരോധം തീർക്കുമെന്നും എൽഡിഎഫ് മുന്നറിയിപ്പ് നൽകി. ബിജെപിയുടെ ‘പെട്ടി രാഷ്ട്രീയവും’ പണമൊഴുക്കും വോട്ടെടുപ്പിന് തൊട്ടടുത്ത ദിവസങ്ങളിൽ മണ്ഡലത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തെ കൂടുതൽ കലുഷിതമാക്കിയിരിക്കുകയാണ്. വികസനവും രാഷ്ട്രീയവും ചർച്ചയാകുന്നതിന് പകരം ‘കള്ളപ്പണം’ ചർച്ചയാകുന്നത് ബിജെപിയുടെ പരാജയഭീതി കൊണ്ടാണെന്നാണ് ഇടതുമുന്നണിയുടെ പരിഹാസം.




