അമ്പലപ്പുഴ: സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ മൂന്നാമതും അധികാരത്തിൽ എത്താനുള്ള സാധ്യത കുറവാണെന്ന് മുൻ മന്ത്രി ജി. സുധാകരൻ. വലിയ രാഷ്ട്രീയ മാറ്റത്തിന് സാഹചര്യം നിലവിലുണ്ടെന്നും യുഡിഎഫ് അതനുസരിച്ചാണ് പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ മൂന്നാം തവണയും മുഖ്യമന്ത്രിയാകുന്നതിൽ സന്തോഷമുണ്ടെങ്കിലും, പാർട്ടിക്കുള്ളിലെ ‘പൊളിറ്റിക്കൽ ബിസിനസ്’ മൂലമാണ് മൂന്നാമൂഴം പ്രയാസകരമാകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
സിപിഐ നേതാവും മന്ത്രിയുമായ പി. പ്രസാദിനെതിരെ താൻ പ്രചാരണം നടത്തുമെന്ന് സുധാകരൻ വ്യക്തമാക്കി. പ്രസാദ് അനാവശ്യ പ്രസ്താവനകൾ നടത്തിയതായി അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വലിയ തരംഗം ഉണ്ടായിരുന്നിട്ടും പ്രസാദിന്റെ ഭൂരിപക്ഷം കുറഞ്ഞതായും സുധാകരൻ പറഞ്ഞു.
താൻ ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയാണെന്നും വിവിധ രാഷ്ട്രീയ പിന്തുണകൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് പിന്തുണ സ്വാഗതം ചെയ്ത അദ്ദേഹം, കോൺഗ്രസ് നേതാക്കൾ തന്നെ നേരിട്ട് കണ്ടു പിന്തുണ അറിയിച്ചതായും പറഞ്ഞു. ചുവരെഴുത്തുകളും വലിയ കൺവെൻഷനുകളും നടത്തില്ലെന്നും തനിക്കായി പ്രത്യേക തിരഞ്ഞെടുപ്പ് കമ്മിറ്റിയില്ലെന്നും അദ്ദേഹം അറിയിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ നാമനിർദേശ ഫോറങ്ങളിൽ അച്ചടി പിശകുകൾ ഉണ്ടെന്നും ആവശ്യമായ സമയം ലഭിക്കുന്നില്ലെന്നും സുധാകരൻ ആരോപിച്ചു. അവധി ദിവസങ്ങളിൽ പത്രിക സ്വീകരിക്കാത്തത് സംബന്ധിച്ചും സമയം നീട്ടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎമ്മിലെ പല നേതാക്കൾക്കും പാർലമെന്ററി ആഗ്രഹം കൂടുതലാണെന്നും ചിലർ തുടർച്ചയായി മത്സരിക്കുന്നതും അദ്ദേഹം വിമർശിച്ചു. നിയമസഭയിൽ സജീവമായിരുന്ന ചിലർ ഇപ്പോഴത്തെ സ്ഥാനാർത്ഥി പട്ടികയിൽ ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാധ്യമ പ്രവർത്തകരുമായി വാക്കുതർക്കത്തിലായ സുധാകരൻ, തന്റെ അനുവാദമില്ലാതെ വീട്ടിൽ പ്രവേശിക്കുന്നതും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും അംഗീകരിക്കാനാവില്ലെന്നും മാധ്യമങ്ങൾ അജണ്ടയോടെയാണ് പ്രവർത്തിക്കുന്നതെന്നും ആരോപിച്ചു.






