തൃശ്ശൂർ : എരുമപ്പെട്ടി പഞ്ചായത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ.ഡി.എഫ്) തുടർഭരണം ഉറപ്പിച്ചു. ആകെ 19 വാർഡുകളിൽ 10 വാർഡുകളിൽ എൽ.ഡി.എഫ് വിജയിച്ചപ്പോൾ, യു.ഡി.എഫ് 8 വാർഡുകളിൽ വിജയിച്ചു. ഒരു വാർഡിൽ കോൺഗ്രസ് റിബൽ സ്വതന്ത്ര സ്ഥാനാർത്ഥിയാണ് ജയം നേടിയത്. തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ലീഡ് യുവ സാരഥിയായ ആഷിക് ചിറ്റണ്ടയ്ക്കാണ് ലഭിച്ചത്.കടങ്ങോട് പഞ്ചായത്തിൽ എൽ.ഡി.എഫിന് ഹാട്രിക് വിജയം.
തുടർച്ചയായി മൂന്നാം തവണയാണ് എൽ.ഡി.എഫ് ഇവിടെ ഭരണം നേടുന്നത്. ആകെ വാർഡുകളിൽ 11ൽ എൽ.ഡി.എഫും 9ൽ യു.ഡി.എഫും വിജയിച്ചു. ബിജെപി കഴിഞ്ഞ തവണ നേടിയ രണ്ട് വാർഡുകളിൽ നിന്ന് ഇത്തവണ ഒരു വാർഡിലേക്ക് ചുരുങ്ങി. കഴിഞ്ഞ ഭരണസമിതിയുടെ പ്രസിഡന്റായ മീന സാജൻ ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
വേലൂർ പഞ്ചായത്തിൽ എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം നിലകൊണ്ടു. ആകെ 19 സീറ്റുകളിൽ 9 വീതം എൽ.ഡി.എഫിനും യു.ഡി.എഫിനും ലഭിച്ചപ്പോൾ, ഒരു വാർഡ് ബിജെപി നേടി. ഇതോടെ എൽ.ഡി.എഫിന് മൂന്നാം തുടർഭരണം നേടാനായില്ല. വരവൂർ പഞ്ചായത്തിൽ വീണ്ടും എൽ.ഡി.എഫ് ഭരണം നിലനിർത്തി. വർഷങ്ങളായി ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തിൽ ഈ തിരഞ്ഞെടുപ്പിലും ജനവിശ്വാസം എൽ.ഡി.എഫിന് തന്നെയായി.



