ന്യൂഡൽഹി: കേരളത്തിലെ തെരഞ്ഞെടുപ്പിൽ പരമ്പരാഗത ഇടത് വോട്ടുകളിൽ ചോർച്ചയുണ്ടായതായി സിപിഐ ദേശീയ കൗൺസിൽ വിലയിരുത്തി. വോട്ട് ചോർച്ച ആശങ്കാജനകമാണെന്നും ഇത് ഗൗരവത്തോടെ കാണേണ്ട സാഹചര്യമാണെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.
തമിഴ്നാട്ടിൽ ജോസഫ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ തമിഴ് തായ് വാഴ്ത്ത് അവസാനത്തിൽ ആലപിച്ചതിനെതിരെയും കൗൺസിൽ പ്രമേയം പാസാക്കി. ടിവികെ സർക്കാർ പുരോഗമനപരവും മതനിരപേക്ഷത നിലനിർത്തുന്നതുമായ സമീപനം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഫെഡറൽ തത്വങ്ങൾ ദുർബലപ്പെടുത്തുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടുകൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നുമാണ് കൗൺസിലിന്റെ വിലയിരുത്തൽ.
ബിജെപി സർക്കാരിന്റെ വർഗീയ നയങ്ങൾക്കെതിരെ ആഗസ്റ്റ് 6 മുതൽ 15 വരെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പദയാത്ര സംഘടിപ്പിക്കുമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ അറിയിച്ചു. “ഇന്ത്യയെ നക്സൽ മുക്തമാക്കുമെന്ന് അമിത് ഷാ പറയുമ്പോൾ, അതിന്റെ പേരിൽ ദളിതർക്കും ആദിവാസികൾക്കും നേരെയുള്ള അതിക്രമങ്ങൾ വർധിക്കുകയാണ്. അതിന്റെ കണക്കുകൾ അമിത് ഷാ പാർലമെന്റിൽ അവതരിപ്പിക്കുമോ?” എന്നും അദ്ദേഹം ചോദിച്ചു.
സിപിഐ ദേശീയ കൗൺസിൽ യോഗത്തിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്തില്ലെന്ന ആരോപണത്തിലും ഡി. രാജ പ്രതികരിച്ചു. മിക്ക നേതാക്കളും യോഗത്തിൽ പങ്കെടുത്തുവെന്നും കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ പാർട്ടി സെക്രട്ടറിമാർ സന്നിഹിതരായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പങ്കെടുക്കാൻ കഴിയാതിരുന്നവർക്ക് പ്രാദേശിക തിരക്കുകളാണ് കാരണമെന്നും, പ്രതിഷേധത്തിന്റെ ഭാഗമായല്ല നേതാക്കൾ വിട്ടുനിന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






