തൃശ്ശൂർ: പാറളം പഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി. കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ഇടത് അംഗങ്ങൾ പിന്തുണച്ചതോടെയാണ് ബിജെപി ഭരണം വീണത്. ഇന്ന് നടന്ന വോട്ടെടുപ്പിൽ പ്രതിപക്ഷത്തിന് 10 വോട്ടും ബിജെപിക്ക് ആറ് വോട്ടും ലഭിച്ചു. ഒരു കോൺഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായി.
സംഭവത്തെ ജനവിധിയുടെ അട്ടിമറിയെന്നാണ് ബിജെപി വിശേഷിപ്പിച്ചത്. എന്നാൽ ജനാധിപത്യത്തിന്റെ വിജയമാണ് പാറളത്ത് ഉണ്ടായതെന്ന് കോൺഗ്രസ് പ്രതികരിച്ചു. എല്ലാ തെരഞ്ഞെടുപ്പുകളിലും മൂന്നാം സ്ഥാനത്തായിരുന്ന ബിജെപി തന്ത്രത്തിലൂടെയും അട്ടിമറിയിലൂടെയുമാണ് പഞ്ചായത്ത് പിടിച്ചെടുത്തതെന്നും കോൺഗ്രസ് ആരോപിച്ചു.
സിപിഐഎമ്മും കോൺഗ്രസും മാറിമാറി ഭരിച്ചിരുന്ന പാറളം പഞ്ചായത്തിൽ ചരിത്രത്തിലാദ്യമായാണ് ബിജെപി അധികാരത്തിലെത്തിയത്. 17 അംഗ ഭരണസമിതിയിൽ കോൺഗ്രസിനും ബിജെപിക്കും ആറ് അംഗങ്ങൾ വീതമായിരുന്നു ഉണ്ടായിരുന്നത്. തുടർന്ന് നടന്ന നറുക്കെടുപ്പിലൂടെയാണ് ബിജെപിക്ക് ഭരണം ലഭിച്ചത്.
ബിജെപി അധികാരത്തിലെത്തി ആറ് മാസം പിന്നിട്ടതോടെയാണ് കോൺഗ്രസ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. തുടർന്ന് ഇന്ന് നടന്ന വോട്ടെടുപ്പിൽ ഇടത് അംഗങ്ങളുടെ പിന്തുണയോടെ കോൺഗ്രസിന്റെ അവിശ്വാസ പ്രമേയം പാസാകുകയായിരുന്നു. ഇതോടെ പാറളം പഞ്ചായത്തിലെ ബിജെപി ഭരണത്തിന് അവസാനമായി.



