പാലക്കാട്: നെന്മാറ വിത്തനശേരി ജനവാസമേഖലയിൽ വീണ്ടും പുലിയുടെ സാന്നിധ്യം കണ്ടെത്തി. വിത്തനശേരി വായനശാലയ്ക്ക് സമീപമായാണ് ഇന്നലെ രാവിലെ പുലിയെ കണ്ടത്. പുലിയെ കണ്ട ഉടൻ തന്നെ നാട്ടുകാർ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാർ പകർത്തിയ വീഡിയോ ദൃശ്യങ്ങളും, സ്ഥലത്തെ കാൽപ്പാടുകളും പരിശോധിച്ച ശേഷം പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
നേരത്തെ വിത്തനശേരി അള്ളിച്ചോട്ടിൽ പുലിയെ കാണുകയും, തുടർന്ന് വനംവകുപ്പ് കൂട് സ്ഥാപിച്ച് പുലിയെ പിടികൂടുകയും ചെയ്തിരുന്നു. ഈ പുലിക്ക് നെല്ലിയാമ്പതിയിൽ വെച്ച് ചികിത്സ നൽകിയ ശേഷം പറമ്പിക്കുളം ഉൾക്കാട്ടിലേക്ക് തുറന്നുവിട്ടിരുന്നു. എന്നാൽ, ഇന്നലെ കണ്ടത് കൂട്ടിലകപ്പെട്ട പുലിയല്ലെന്നും, വലിപ്പവും പ്രായവും കുറഞ്ഞ മറ്റൊരു പുലിയാണിതെന്നും പ്രദേശവാസികൾ പറയുന്നു. ജനവാസമേഖലയിൽ വീണ്ടും പുലിയെ കണ്ടതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.






