കൊച്ചി: ‘ചുരുളി’ സിനിമയിൽ അഭിനയിച്ചതിന് പണംലഭിച്ചില്ലെന്നും തെറി പതിപ്പ് റിലീസ് ചെയ്യുമ്പോൾ പറയേണ്ടത് മര്യാദയായിരുന്നുവെന്ന ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി.മൂന്ന് ദിവസത്തെ അതിഥി വേഷത്തിനായി ജോജുവിന് കൊടുത്ത ശമ്പളം അടക്കമാണ് ലിജോ ജോസ് മറുപടി കൊടുത്തത്. അഞ്ച് ലക്ഷത്തിന് മേലെയാണ് ജോജുവിന് കൊടുത്ത ശമ്പളം. സുഹൃത്തുക്കളായ നിര്‍മാതാക്കൾക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണമെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.എ സർട്ടിഫിക്കറ്റ് ഉള്ള സിനിമ തിയേറ്ററുകളിൽ ഇതുവരെ റിലീസ് ചെയ്തിട്ടില്ല.
കമ്മിറ്റിയെ വെച്ചന്വേഷിച്ച, ഭാഷയെകുറിച്ചുള്ള ഹൈകോടതി വിധിയുണ്ട് . സിനിമ ചിത്രീകരണ വേളയിൽ ഞങ്ങളാരും ജോജുവിനെ തെറ്റിധരിപ്പിച്ചതായി ഓർമയില്ല. ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കൻ ചേട്ടൻ എന്ന കഥാപാത്രമെന്നും ഫേസ്ബുക്കില്‍ അദ്ദേഹം പറയുന്നു.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് സോണി ലിവ് ഓടിടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് ചുരുളി. ചിത്രത്തിലെ തെറി പ്രയോഗം ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ തെറിയില്ലാത്ത ഒരു വേർഷനും ചിത്രീകരിച്ചിരുന്നു എന്നും ചിത്രത്തിൽ അഭിനയിച്ചതിന് പ്രതിഫലം ലഭിച്ചില്ലെന്നും ജോജു ജോര്‍ജ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതിനാണ് സംവിധായകന്റെ മറുപടി.






