ന്യൂഡൽഹി: ഇന്ത്യയിലെ റോഡുകൾ ഓരോ വർഷവും കൂടുതൽ അപകടഭരിതമാകുന്നു എന്നതിന്റെ തെളിവുകളുമായി നാഷണൽ ക്രൈം റെക്കോർഡ്‍സ് ബ്യൂറോയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പുറത്തുവന്നു. 2024-ൽ രാജ്യത്തെ വിവിധ ട്രാഫിക് അപകടങ്ങളിലായി 1.99 ലക്ഷം പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന ഞെട്ടിക്കുന്ന കണക്കുകളാണ് റിപ്പോർട്ടിലുള്ളത്. ഇത് പ്രതിദിനം ശരാശരി 546 പേർ റോഡുകളിൽ കൊല്ലപ്പെടുന്നു എന്ന ഭീതിദമായ അവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്. മുൻവർഷമായ 2023-നെ അപേക്ഷിച്ച് മരണനിരക്കിൽ 0.79 ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ട് എന്നത് റോഡ് സുരക്ഷാ സംവിധാനങ്ങൾ നേരിടുന്ന വലിയ വെല്ലുവിളിയാണ് വ്യക്തമാക്കുന്നത്.
അപകടങ്ങളിൽപ്പെടുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളാണെന്നത് അതീവ ഗൗരവകരമായ സാഹചര്യമാണ്. കഴിഞ്ഞ വർഷം മാത്രം 84,599 പേരാണ് ഇരുചക്ര വാഹന അപകടങ്ങളിൽ മരണപ്പെട്ടത്. കാറുകൾ മൂലമുള്ള അപകടങ്ങളിൽ 23,739 പേർക്കും കാൽനടയാത്രക്കാരായ 25,769 പേർക്കും ജീവൻ നഷ്ടമായി. റെയിൽവേ ക്രോസിംഗുകളിലെ മരണങ്ങളുടെ കാര്യത്തിൽ ഉത്തർപ്രദേശും പശ്ചിമ ബംഗാളുമാണ് മുന്നിൽ നിൽക്കുന്നത്. ഇരുചക്ര വാഹന അപകടങ്ങൾ മൂലമുള്ള മരണങ്ങളിൽ തമിഴ്‌നാട് (11,786), ഉത്തർപ്രദേശ് (8,575) എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. എസ്‌യുവി, കാർ, ജീപ്പ് തുടങ്ങിയ വാഹനങ്ങൾ മൂലമുള്ള മരണങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തതും ഉത്തർപ്രദേശിലാണ് (4,575).
അപകടങ്ങളുടെ കാരണങ്ങൾ പരിശോധിക്കുമ്പോൾ, നിയന്ത്രണമില്ലാത്ത അമിതവേഗത തന്നെയാണ് പ്രധാന വില്ലനായി മാറുന്നത്. ആകെ റോഡപകട മരണങ്ങളുടെ 58 ശതമാനവും സംഭവിക്കുന്നത് അമിതവേഗത മൂലമാണ്. ശ്രദ്ധയില്ലാത്തതും അപകടകരവുമായ ഡ്രൈവിംഗ് 26.3 ശതമാനം മരണങ്ങൾക്ക് കാരണമാകുന്നുണ്ട്. മോശമായ കാലാവസ്ഥാ സാഹചര്യങ്ങൾ മൂലം 2.9 ശതമാനം മരണങ്ങൾ സംഭവിക്കുമ്പോൾ, മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കുന്നത് 1.9 ശതമാനം അപകടമരണങ്ങൾക്കും കാരണമാകുന്നു. മൃഗങ്ങൾ റോഡിന് കുറുകെ ചാടുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ 1.5 ശതമാനവും മറ്റ് വിവിധ കാരണങ്ങൾ 9.4 ശതമാനവുമാണ്. ഈ പട്ടികയിൽ 14.1 ശതമാനം മരണനിരക്കുമായി കേരളം മൂന്നാം സ്ഥാനത്താണ് എന്നത് സംസ്ഥാനത്തെ റോഡ് സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ഗൗരവമായ പുനർചിന്തയ്ക്ക് പ്രേരിപ്പിക്കുന്നതാണ്.


