ബീഹാർ: കസിനായ യുവാവിന്റെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി 8 ലക്ഷം രൂപ വായ്പയെടുത്ത അധ്യാപിക പിന്നീട് അദ്ദേഹത്തെ വിവാഹം ചെയ്തു. ബിഹാർ പബ്ലിക് സർവീസ് കമ്മിഷൻ (BPSC) അധ്യാപികയായ 22-കാരി നയൻശ്രീയും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം രാഹുൽ എന്ന പേര് സ്വീകരിച്ച രാഖിയുമാണ് വിവാഹിതരായത്. ജമുയി ജില്ല സ്വദേശികളായ ഇരുവരുടെയും വിവാഹം പ്രദേശത്തെ ക്ഷേത്രത്തിൽ വച്ചാണ് നടന്നത്.
2025-ലെ ബി.പി.എസ്.സി അധ്യാപക നിയമന പരീക്ഷ വിജയിച്ച നയൻശ്രീ ലക്ഷ്മീപൂർ ബ്ലോക്കിലെ ഒരു പ്രൈമറി സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുകയാണ്. ആറ് മാസം മുൻപ് ഡൽഹിയിലെ ആശുപത്രിയിൽ വച്ചാണ് രാഖിയുടെ ലിംഗമാറ്റ ശസ്ത്രക്രിയ നടന്നത്. തുടർന്ന് രാഖി, രാഹുൽ എന്ന പേര് സ്വീകരിച്ചു. പിന്നീട് ലക്ഷ്മീപൂരിലെ പടേശ്വർ നാഥ് ക്ഷേത്രത്തിൽ വച്ച് ഇരുവരും വിവാഹിതരായി.
കുടുംബാംഗങ്ങളുടെ വിവരമനുസരിച്ച്, ബാല്യകാലം മുതൽ പരസ്പരം പരിചയമുള്ള ഇരുവരും വർഷങ്ങളായി ഒരുമിച്ച് പഠിച്ചവരാണ്. പ്ലസ് വൺ, പ്ലസ് ടു പഠനകാലത്താണ് ഇവർക്കിടയിൽ പ്രണയം ആരംഭിച്ചതെന്നും കഴിഞ്ഞ അഞ്ച് വർഷമായി ബന്ധം തുടരുകയായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ബിരുദ പഠനകാലത്തും പിന്നീട് മത്സര പരീക്ഷാ പരിശീലനത്തിനായും ഇരുവരും ഒരുമിച്ചായിരുന്നു താമസം.
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുള്ള ചെലവിനായി നയൻശ്രീ സ്വന്തം പേരിൽ 8 ലക്ഷം രൂപ ബാങ്ക് വായ്പ എടുത്തതായും റിപ്പോർട്ടുകളുണ്ട്. സർക്കാർ ജോലിയിൽ പ്രത്യാഘാതമുണ്ടാകുമെന്ന ആശങ്കയെ തുടർന്നാണ് താൻ ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്നതിന് പകരം രാഖി ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചതെന്നാണ് പ്രദേശവാസികളുടെ പ്രതികരണം.
വിവാഹം നടന്ന വിവരം പിന്നീട് മാത്രമാണ് കുടുംബാംഗങ്ങൾ അറിഞ്ഞത്. വിവാഹത്തെ തുടർന്നുണ്ടായ കുടുംബവിരോധത്തെ തുടർന്ന് ദമ്പതികൾ വീട്ടിൽ നിന്ന് മാറിനിന്നതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, ഇരുവരുടെയും പൂർണ സമ്മതത്തോടെയാണ് വിവാഹം നടന്നതെന്ന് ബന്ധുക്കൾ വ്യക്തമാക്കി.






