കൊച്ചി: എറണാകുളത്തെ ഒരു പ്രമുഖ സ്കൂളിന്റെ നിരവധി ബസുകൾ ഫിറ്റ്നസ് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ക്ലാസുകൾ താത്കാലികമായി ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങളിൽ വിദ്യാർഥികളെ കൊണ്ടുപോകാൻ പാടില്ലെന്ന മോട്ടോർ വാഹന വകുപ്പിന്റെ കർശന നിർദേശത്തെ തുടർന്നാണ് സ്കൂൾ അധികൃതരുടെ തീരുമാനം.
നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് ബന്ധപ്പെട്ടവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി. ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കാതെ വിദ്യാർഥികളുമായി സർവീസ് നടത്തുന്ന ബസുകൾ കസ്റ്റഡിയിലെടുക്കുമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.
ചെറുതും വലുതുമായ പത്ത് സ്കൂൾ വാഹനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. എറണാകുളം ആർടിഒ കെ.ആർ. സുരേഷിന്റെ നിർദേശപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. പരിശോധനയിൽ ചില ബസുകൾ ഫിറ്റ്നസ് കാലാവധി കഴിഞ്ഞിട്ടും സർവീസ് നടത്തിയതായി കണ്ടെത്തി.
വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വീണ്ടും ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കി സർട്ടിഫിക്കറ്റ് നേടാൻ ദിവസങ്ങൾ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ പശ്ചാത്തലത്തിലാണ് വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാൻ താത്കാലികമായി ഓൺലൈൻ ക്ലാസുകൾ ഏർപ്പെടുത്തിയത്.
സ്കൂൾ ബസുകളിൽ സുരക്ഷാ ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങളിലുണ്ടായ കാലതാമസമാണ് ഫിറ്റ്നസ് പരിശോധന വൈകാൻ കാരണമായതെന്ന് സ്കൂൾ അധികൃതർ മോട്ടോർ വാഹന വകുപ്പിനെ അറിയിച്ചിട്ടുണ്ട്.






