ചങ്ങനാശേരി : മദ്യപിച്ച് അപകടകരമായ രീതിയിൽ സ്കൂൾ വാൻ ഓടിച്ച ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. വാനിൽ യാത്ര ചെയ്തിരുന്ന കുട്ടികളുടെ കരച്ചിലും നിലവിളിയും കേട്ട് നാട്ടുകാർ വാൻ തടഞ്ഞുനിർത്തുകയായിരുന്നു. പുരം പാറപ്പറമ്പിൽ ശരത് ശശിമോൻ ആണ് പിടിയിലായത്. കൈനടി പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം വാലടിക്ക് സമിപം കുരുക്ഷേത്ര ജംക്‌ഷനിലായിരുന്നു സംഭവം നടന്നത്. പതിനഞ്ചോളം വിദ്യാർഥികൾ വാനിലുണ്ടായിരുന്നു. മദ്യലഹരിയിലുള്ള ഡ്രൈവർ ഓട്ടത്തിൽ പല കുട്ടികളെയും ഇറക്കിയില്ല. ഇരുഭാഗത്തും പാടശേഖരങ്ങളുള്ള റോഡാണ് ഇവിടം. ഇതിനിടയിൽ ഒരു വീടിന്റെ മതിലിൽ തട്ടി വാനിന്റെ സൈഡ് മിറർ പൊട്ടുകയും ചെയ്തു. വാലടി കുരുക്ഷേത്ര ജംക്‌ഷനിലേക്ക് എത്തിയപ്പോൾ കുട്ടികളുടെ ബഹളം കേട്ട് നാട്ടുകാർ ചേർന്ന് വാൻ തടഞ്ഞു വയ്ക്കുകയായിരുന്നു.
കുട്ടികളെ പൊലീസും നാട്ടുകാരും ചേർന്നാണ് ആശ്വസിപ്പിച്ചത്. പൊലീസ് സ്കൂളിൽ നിന്നു മറ്റൊരു ഡ്രൈവറെ സ്ഥലത്ത് എത്തിച്ച് വാനിൽ തന്നെ കുട്ടികളെ വീടുകളിലെത്തിച്ചു. ഇത്തിത്താനം ഇളങ്കാവ് ദേവസ്വത്തിന്റെ ഹൈസ്കൂളിലെ വാനാണ്. താൽക്കാലികമായി എത്തിയ ഡ്രൈവറാണ് ഇയാളെന്നും രാവിലെ പ്രശ്നം ഇല്ലായിരുന്നു എന്നും സ്കൂൾ അധികാരികൾ പറഞ്ഞു.






