മലപ്പുറം: പെരുവള്ളൂർ പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്നതും അര നൂറ്റാണ്ടിൽ അധികമായി പൊതുജനങ്ങൾ യഥേഷ്ടം ഉപയോഗിച്ച് വരുന്നതുമായ രണ്ടാം വാർഡിലെ വലക്കണ്ടി ആലുങ്ങൾ ഉത്രം അംഗനവാടി റോഡിന്റെ ശോചനീയ അവസ്ഥയിൽ പ്രതിഷേധം. പ്രദേശവാസികളായ മുപ്പതോളം കുടുംബങ്ങൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്കരിക്കാൻ തീരുമാനിച്ചു.
നിരന്തരമായ പരാതികളും നിവേദനങ്ങളും വാർഡ് മെമ്പർമാരും പഞ്ചായത്ത് ഭരണസമിതിയും അവഗണിക്കുന്നതിൽ മനമടുത്താണ് പ്രദേശവാസികൾ ഈ കടുത്ത തീരുമാനമെടുത്തത്. ടാറിങ് ചെയ്യാതെ പൂർണമായി ദുർഘടമായ അവസ്ഥയിലാണ് റോഡ്. പതിറ്റാണ്ടുകൾ മുൻപ് മാതൃ പഞ്ചായത്തായിരുന്ന തേഞ്ഞിപ്പലം പഞ്ചായത്തിന്റെ പൂർവ്വ അവകാശികൾ കൈ മാറിയതും അതനുസരിച്ച് പഞ്ചായത്ത് പ്രാരംഭ പ്രവർത്തികൾ നടത്തി.
എന്നാൽ പിന്നീട് നിലവിൽ വന്ന പെരുവള്ളൂർ പഞ്ചായത്ത് ഇതിന് തിരിഞ്ഞുനോക്കിയിട്ടുമില്ല. പഞ്ചായത്തിന്റെ ഭാഗത്തുണ്ടായ ഈ ഗുരുതരമായ അനാസ്ഥ മൂലം പലപ്പോഴും ഈ റോഡ് ചില സ്വകാര്യ വ്യക്തികൾ കയ്യേറുകയും, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് തടസ്സം നിൽക്കുന്ന അവസ്ഥയാണ്. നിരവധി കുടുംബങ്ങളാണ് ഈ റോഡിനെ ആശ്രയിച്ചത് താമസിക്കുന്നത്.
പ്രധാനപ്പെട്ട രണ്ടു സ്കൂളുകൾ,കൂടാതെ വലക്കണ്ടി അംഗനവാടിയിലേക്കുള്ള ഏക വഴിയും ഇതുതന്നെയാണ്. സ്കൂൾ വിദ്യാർത്ഥികൾ റോഡിലെ കുഴിയിലും ചളിയിലും വീഴുന്നത് പതിവാണ്. വാഹനങ്ങൾ വരാൻ മടിക്കുന്നത് അടിയന്തരഘട്ടങ്ങളിൽ രോഗികളെ ആശുപത്രിയിലേക്ക് മാറ്റുന്നതും വളരെ പ്രയാസമാണ്. അടിസ്ഥാന ആവശ്യങ്ങൾ പോലും ഉപകരിക്കാൻ കഴിയാതെ വന്നതോടെയാണ് ജനങ്ങൾ വോട്ട് ബഹിഷ്കരിക്കാൻ തീരുമാനിച്ചത്.
പ്രദേശത്തെ ജനങ്ങൾ അടുത്തിടെ യോഗം ചേർന്നു ആക്ഷൻ കമ്മിറ്റി രൂപീകരിക്കുകയും, തങ്ങളുടെ ന്യായമായ ആവശ്യത്തോട് അധികാരികൾ ഇനിയും പുറംതിരിഞ്ഞാൽ അവരുടെ കണ്ണ് തുറപ്പിക്കുന്ന ശക്തമായ പ്രതിഷേധ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് പ്രദേശവാസികൾ പറഞ്ഞു.






