ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെ തുടർന്ന് ഉണ്ടായ പാചക വാതക ആശങ്കകൾ നേരിടാൻ കേന്ദ്ര സർക്കാർ വിപുലമായ നടപടികൾ ആരംഭിച്ചു. രാജ്യത്തെ എൽ.പി.ജി വിതരണം തടസ്സമില്ലാതെ തുടരുന്നതായും ഉൽപാദനത്തിൽ 31 ശതമാനം വർധനവ് രേഖപ്പെടുത്തിയതായും വിവിധ മന്ത്രാലയങ്ങൾ സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ കേന്ദ്ര സർക്കാർ അറിയിച്ചു.
രാജ്യത്ത് എൽ.പി.ജി ലഭ്യതയിൽ നിലവിൽ കുറവില്ലെന്നും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന പരിശോധനകൾ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. ഉപഭോക്താക്കൾ പാനിക് ബുക്കിംഗ് ഒഴിവാക്കണമെന്നും ഏജൻസികളിൽ നേരിട്ട് എത്താതെ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് സിലിണ്ടർ ബുക്ക് ചെയ്യണമെന്നും കേന്ദ്രം നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രത്യേക ബോധവൽക്കരണ ക്യാമ്പയിനുകളും ആരംഭിച്ചതായി സർക്കാർ അറിയിച്ചു.






