ലഖ്നൗ: ഉത്തർപ്രദേശിലെ കൗശാംബിയിൽ കഴിഞ്ഞ ആഴ്ച ഉണ്ടായ എൽപിജി ടാങ്കർ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. നിയന്ത്രണം വിട്ട ടാങ്കർ ടോൾബൂത്തിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്ന് ഉണ്ടായ വൻ തീപിടിത്തത്തിൽ നാല് പേർ മരിച്ചു.
ജൂൺ 26-ന് രാവിലെ 6.40-നാണ് അപകടം നടന്നത്. രണ്ട് എൽപിജി ടാങ്കറുകൾ ഒരേസമയം ടോൾപ്ലാസയിലേക്ക് എത്തിയപ്പോഴാണ് ഒരു ടാങ്കർ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയത്.
അപകടത്തിന് പിന്നാലെ ടാങ്കറിൽ നിന്നു പാചകവാതകം ചോർന്നു. തുടർന്ന് വലിയ സ്ഫോടനശബ്ദത്തോടെ തീ പടരുകയും നിമിഷങ്ങൾക്കുള്ളിൽ പ്രദേശം മുഴുവൻ തീപിടിത്തത്തിലാകുകയും ചെയ്തു. കിലോമീറ്ററുകളോളം ദൂരം വരെ കനത്ത പുകയും തീഗോളവും കണ്ടതായി റിപ്പോർട്ടുകൾ പറയുന്നു.
അപകടത്തിൽ ടാങ്കർ ഡ്രൈവർ ധർമേന്ദ്ര ദുബെ, ടോൾപ്ലാസ ജീവനക്കാരൻ അലോക് എന്നിവർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ടോൾപ്ലാസയിലെ മറ്റ് ജീവനക്കാർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരിൽ രണ്ടുപേർ ചികിത്സയ്ക്കിടെ മരിച്ചു.













