കൊൽക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നയിക്കുന്ന തൃണമൂലിനും പ്രതിപക്ഷ നേതാവ് ഋതബ്രത ബാനര്‍ജി നയിക്കുന്ന വിഭാഗത്തിനും തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകി. പാർട്ടിയുടെ ചിഹ്നം, ബാങ്ക് അക്കൗണ്ടുകൾ, സംഘടനാ നിയന്ത്രണം എന്നിവ സംബന്ധിച്ച തർക്കമാണ് നിലവിലുള്ളത്.
പാർട്ടി ചിഹ്നത്തിനും ആസ്തികൾക്കും അവകാശം ഉന്നയിച്ച് ഋതബ്രത ബാനർജി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിന് പിന്നാലെയാണ് നടപടി. വിഷയത്തിൽ ഇരുവിഭാഗങ്ങളും ജൂലൈ 6-ന് വൈകിട്ട് 5.30-നകം മറുപടി നൽകണമെന്ന് കമ്മീഷൻ നിർദേശിച്ചു.
ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് തൃണമൂലിൽ അധികാര തർക്കം രൂക്ഷമായത്. പാർട്ടിയിൽ മമതാ ബാനർജിയുടെയും അഭിഷേക് ബാനർജിയുടെയും നേതൃത്വത്തെ ചോദ്യം ചെയ്തുകൊണ്ടാണ് വിമത വിഭാഗം രംഗത്തെത്തിയത്. 80 എംഎൽഎമാരിൽ 65 പേരുടെ പിന്തുണ തങ്ങൾക്ക് ഉണ്ടെന്നുമാണ് വിമതരുടെ അവകാശവാദം.
ഇതിനിടെ നിയമസഭയിൽ പ്രതിപക്ഷ നേതാവായി ഋതബ്രത ബാനർജി തെരഞ്ഞെടുക്കപ്പെട്ടതും തർക്കത്തിന് ശക്തി നൽകി. “യഥാർത്ഥ തൃണമൂൽ” തങ്ങളാണെന്ന് വിമത വിഭാഗം അവകാശപ്പെടുമ്പോൾ, സംഘടനാ ശക്തിയാണ് പാർട്ടിയുടെ നിയന്ത്രണം നിർണയിക്കുന്നതെന്നും അതിനാൽ മമതാ ബാനർജിക്കാണ് നേതൃത്വം നൽകാനുള്ള അർഹതയെന്നും മറുവിഭാഗം വാദിക്കുന്നു.
അതിനിടെ വിമത വിഭാഗം മമതാ ബാനർജിയെ പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതായി പ്രഖ്യാപിക്കുകയും ഹൗറയിലെ അരൂപ് റോയിയെ ചെയർപേഴ്‌സണായി നിയമിക്കുകയും ചെയ്തു. അഭിഷേക് ബാനർജിയെ ദേശീയ സെക്രട്ടറിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായും അവർ അറിയിച്ചു.













