തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി എം.എസ്.സി. (മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി)യ്ക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ തീരുമാനം സംസ്ഥാന സർക്കാരുമായുള്ള കരാർ ലംഘനമാണെന്ന് ആരോപണം. 2015-ലെ കരാർ പ്രകാരം പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തിന് ശേഷം 74 ശതമാനം ഓഹരി മറ്റൊരു കമ്പനിക്ക് കൈമാറാൻ സാധിക്കുമെങ്കിലും അതിന് മുൻകൂർ സർക്കാർ അനുമതി ആവശ്യമാണ്.
എന്നാൽ എം.എസ്.സി.യുമായുള്ള പങ്കാളിത്തത്തിന് അനുമതി തേടി അദാനി പോർട്‌സ് സംസ്ഥാന തുറമുഖ വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. ജൂൺ 29-ന് എം.എസ്.സി.യുടെ ടെർമിനൽ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡുമായി കരാർ ഒപ്പുവച്ചതായും അതിന് അനുമതി നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാന സർക്കാരിനെ മുൻകൂട്ടി അറിയിക്കാതെയാണ് നീക്കം നടന്നതെന്നാരോപിച്ച് സർക്കാർ അതൃപ്തി അറിയിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെ അതൃപ്തി അറിയിച്ചതായും റിപ്പോർട്ടുണ്ട്. സർക്കാർ വിശദീകരണം ആവശ്യപ്പെടുമെന്നും സൂചനയുണ്ട്. വിദേശ നിക്ഷേപമായതിനാൽ കേന്ദ്ര ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളുടെ അനുമതിയും ആവശ്യമാണ്. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ കേന്ദ്ര നിലപാടും നിർണായകമാകും.
പൊതു താൽപര്യം സംരക്ഷിച്ച് മാത്രമേ ഓഹരി കൈമാറ്റം നടത്താവൂ എന്നതാണ് കരാർ വ്യവസ്ഥ. തുറമുഖം പൊതുഅടിസ്ഥാന സൗകര്യ മേഖലയായതിനാൽ കുത്തകവത്കരണ സാധ്യതയുള്ളതായി ആശങ്ക ഉയരുന്നു.
എം.എസ്.സി.യുടെ ആഗോള ഷിപ്പിങ്, ലജിസ്റ്റിക് രംഗത്തെ ശക്തമായ സാന്നിധ്യവും വിഷയത്തിൽ ശ്രദ്ധ നേടുന്നു. വലിയ കമ്പനികളുടെ നിയന്ത്രണം വർധിച്ചാൽ മറ്റ് നിക്ഷേപകർ വിഴിഞ്ഞം വഴി കേരളത്തിലേക്ക് എത്തുന്നതിന് തടസ്സമാകുമോയെന്നും ആശങ്ക ഉയരുന്നു.




