ന്യൂഡൽഹി: ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ.) നടത്തിയ ജൂൺ മാസത്തിലെ യുജിസി-നെറ്റ് പരീക്ഷയിൽ ഗുരുതര പിഴവുകളുണ്ടെന്ന പരാതിയുമായി വിദ്യാർഥികൾ. സോഷ്യോളജി, ഇംഗ്ലീഷ് വിഷയങ്ങളിലെ ചോദ്യപേപ്പറുകളിൽ നിരവധി തെറ്റുകളും മുൻവർഷ ചോദ്യങ്ങളുടെ ആവർത്തനവും ഉണ്ടായെന്നാണ് ആരോപണം. ഇതുവരെ എൻടിഎ ഈ വിഷയത്തിൽ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
ജൂൺ 30-ന് നടന്ന സോഷ്യോളജി പരീക്ഷയിൽ പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞരുടെ പേരുകൾ ഉൾപ്പെടെ നിരവധി തെറ്റുകൾ ഉണ്ടായതായി വിദ്യാർഥികൾ പറയുന്നു. ‘സോഷ്യൽ’ എന്ന ഇംഗ്ലീഷ് പദം പോലും തെറ്റായി നൽകിയിരുന്നുവെന്നും വ്യാകരണ പിഴവുകളും ഹിന്ദി പരിഭാഷയിലെ അപാകതകളും ചോദ്യപേപ്പറിൽ ഉണ്ടായിരുന്നുവെന്നും പരാതിയുണ്ട്.
ഇംഗ്ലീഷ് വിഷയത്തിലെ 150 ചോദ്യങ്ങളിൽ 67 എണ്ണം 2024ലെ യുജിസി- നെറ്റ് പരീക്ഷയിലെ ചോദ്യങ്ങളുടെ ആവർത്തനമാണെന്നും ഉത്തരങ്ങളുടെ ക്രമത്തിലും മാറ്റമില്ലായിരുന്നുവെന്നുമാണ് മറ്റൊരു ആരോപണം. ചില ചോദ്യങ്ങൾ പാഠ്യപദ്ധതിക്ക് പുറത്തുള്ളതായിരുന്നുവെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിൽ കോൺഗ്രസ് എൻടിഎ.ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. പരീക്ഷകളിൽ തുടർച്ചയായി വീഴ്ചകൾ സംഭവിക്കുകയാണെന്നും എൻ.ടി.എ.യെ പരിഷ്കരിക്കേണ്ട ഉത്തരവാദിത്വമുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പരാജയപ്പെട്ടുവെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് ആരോപിച്ചു.




