കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജിവെക്കില്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് ശ്വേതാ മേനോൻ. നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ലെന്നും സംഘടനയെ അനാഥമാക്കിയെന്ന ആരോപണം അംഗീകരിക്കില്ലെന്നും അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
താൻ ജനങ്ങളെ വഞ്ചിച്ചുവെന്നും ‘അമ്മ’യെ അനാഥമാക്കി എന്നുമുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ശ്വേതാ മേനോൻ വ്യക്തമാക്കി. കമ്മിറ്റിയുടെ രാജി ആവശ്യപ്പെട്ട് ചിലർ ജനറൽ ബോഡി യോഗത്തിൽ എത്തിയതായും അവർ പറഞ്ഞു.
അഡ്‌ഹോക്ക് കമ്മിറ്റിയുടെ നിയമസാധുതയെക്കുറിച്ച് ബൈലോയിൽ വ്യക്തതയുണ്ടെന്നും, ഒരു കമ്മിറ്റി പൂർണ്ണമായും രാജിവെച്ചാൽ പുതിയ തെരഞ്ഞെടുപ്പ് വരെ നിലവിലെ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്ക് തുടരാനുള്ള അവകാശമുണ്ടെന്നും ശ്വേതാ മേനോൻ ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിൽ സ്വീകരിച്ച നിലപാടുകൾ ഇപ്പോൾ മറിച്ച് കാണുന്നതിനെക്കുറിച്ചും അവർ ചോദ്യം ഉയർത്തി.
തന്റെ നിശബ്ദത മുതലെടുത്ത് സംഘടനയിലെ അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചില നിക്ഷിപ്ത താൽപര്യക്കാർ ‘അമ്മ’യെ കൈവശപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും അതിന് ഒരിക്കലും അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി. സംഘടനയിലെ നിലവിലെ പ്രതിസന്ധികൾക്കിടയിലും ഭരണസമിതിയുടെ നിലപാട് ശക്തമായി തുടരുകയാണെന്ന് ശ്വേതാ മേനോൻ വ്യക്തമാക്കി.




