കേരളത്തിന്റെ ആധുനിക നാവിക ചരിത്രത്തിലെ എക്കാലത്തേയും വലിയ നിഗൂഢതയായ എം.വി കൈരളി കപ്പൽ തിരോധനത്തെ ആസ്‍പദമാക്കി സിനിമയൊരുങ്ങുന്നു. “എം.വി. കൈരളി ദി എൻഡ്യൂറിംഗ് മിസ്റ്ററി” എന്ന സിനിമ കോൺഫ്ളൂവൻസ് മീഡിയയാണ് തിങ്കളാഴ്ച പ്രഖ്യാപിച്ചത്. 2024-ൽ ഇന്ത്യയുടെ ഓസ്കർ എൻട്രിയായിരുന്ന “2018” എന്ന സിനിമയുടെ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ആണ് ഈ ചിത്രം ഒരുക്കുന്നത്.
നെറ്റ്ഫ്ളിക്സിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇന്ത്യൻ സീരീസുകളിലൊന്നായ ”ബ്ലാക്ക് വാറന്റ്” എന്ന ജയിൽ ത്രില്ലറിന്റെ വിജയത്തിന് ശേഷം കോൺഫ്ളൂവൻസ് മീഡിയയൊരുക്കുന്ന ഈ സിനിമ മറ്റൊരു നാഴികകല്ലായിരിക്കുമെന്നാണ് പ്രതീക്ഷ. നീണ്ടകാലത്തെ ഗവേഷണത്തിന് ശേഷമാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നത് എന്നും യഥാർത്ഥ ചരിത്രസംഭവങ്ങൾ പ്രേക്ഷകരിലേയ്ക്ക് ചലച്ചിത്ര രൂപത്തിലെത്തിക്കാനുള്ള ശ്രമത്തിന്റെ തുടർച്ചയാണിതെന്നും കോൺഫ്ളൂവൻസ് മീഡിയ വാർത്ത കുറിപ്പിൽ അറിയിച്ചു.
ജൂഡ് ആന്തണിക്കൊപ്പം അമേരിക്കൻ എഴുത്തുകാരനായ ജെയിംസ് റൈറ്റും എഴുത്തുകാരനും മാധ്യമപ്രവർത്തകനും കോൺഫ്ളൂവൻസ് മീഡിയയുടെ സ്ഥാപകനുമായ ജോസി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. എം.വി. കൈരളിയുടെ ക്യാപ്റ്റനായ മരിയാദാസ് ജോസഫിനെക്കുറിച്ച് അദ്ദേഹത്തിന്റെ മകൻ, ലെഫ്റ്റനന്റ് കേണൽ തോമസ് ജോസഫ് (റിട്ട.) എഴുതിയ പുസ്തകമാണ് ഈ സിനിമയുടെ അടിസ്ഥാനം. അഴിമുഖം ബുക്സ് പ്രസിദ്ധീകരിച്ച, ആഴത്തിലുള്ള ഗവേഷണവും വൈകാരികമായ ആവിഷ്കാരവും നിറഞ്ഞ ‘ദി മാസ്റ്റർ മറിനർ’ എന്ന, ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ്, മലയാളം പതിപ്പുകൾ ഓഗസ്റ്റ് 25-ന് കൊച്ചിയിൽ പ്രകാശനം ചെയ്യും.






