ഭോപാൽ: മധ്യപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. സഞ്ജയ് ഗാന്ധി സർക്കാർ ആശുപത്രിയുടെ പരിസരത്ത് വെച്ചായിരുന്നു പീഡനം. ജൂൺ 8 രാത്രിയായിരുന്നു സംഭവം. ഇഎൻടി വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട രോഗിയുടെ പ്രായപൂർത്തിയാകാത്ത മകളാണ് ആക്രമണത്തിന് ഇരയായത്.
ബലാത്സംഗത്തിനു ശേഷം കുറ്റവാളികൾ പെൺകുട്ടിയെ സ്ട്രെച്ചറിൽ ആശുപത്രിയിലേക്കു തിരികെ കൊണ്ടുവന്ന് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനു ശേഷം പെൺകുട്ടി എവിടെയാണെന്നതിനെ സംബന്ധിച്ച് വിവരമില്ല.
ഇരയുടേതെന്നു കരുതുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തുടക്കത്തിൽ, ഇരയോ കുടുംബമോ പോലീസിനെ സമീപിച്ചിരുന്നില്ല. ആശുപത്രി അധികൃതരും സംഭവം മറച്ചുവയ്ക്കാൻ ശ്രമിച്ചതായാണ് ആരോപണം. മാധ്യമങ്ങൾ സംഭവം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ആശുപത്രി അധികൃതർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ രാജേന്ദ്ര ശുക്ലയുടെ മണ്ഡലത്തിൽ നടന്ന കൂട്ടബലാത്സംഗത്തിന് എതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടിയെ കിടക്കയിൽനിന്നു കാണാതായതും വിവാദങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.






