മലപ്പുറം: ജില്ലയിലെ സബ് ആർ.ടി ഓഫീസുകൾ കേന്ദ്രീകരിച്ച് വ്യാജ ഡ്രൈവിംഗ് ലൈസൻസുകൾ നിർമിച്ച് നൽകിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തും. തട്ടിപ്പിന്റെ വ്യാപ്തിയും ഇതിന് പിന്നിലെ ഉദ്യോഗസ്ഥ-ഏജന്റ് കൂട്ടുകെട്ടും പുറത്തുകൊണ്ടുവരുന്നതിനാണ് കേസ് വിജിലൻസിന് കൈമാറാൻ തീരുമാനിച്ചത്.
സബ് ആർ.ടി ഓഫീസുകളിലെ ഔദ്യോഗിക സംവിധാനങ്ങളും ലോഗിൻ വിവരങ്ങളും ദുരുപയോഗം ചെയ്ത് അർഹതയില്ലാത്തവർക്കും നേരത്തെ ലൈസൻസ് റദ്ദാക്കപ്പെട്ടവർക്കും വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചതായാണ് കണ്ടെത്തൽ.
സംഭവവുമായി ബന്ധപ്പെട്ട് നിരവധി വ്യാജ ലൈസൻസുകൾ മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിന് പിന്നിൽ വലിയ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
മോട്ടോർ വാഹന വകുപ്പിലെ ജീവനക്കാർക്ക് തട്ടിപ്പിൽ പങ്കുണ്ടോയെന്നും ഏതൊക്കെ ഏജന്റുമാരും സ്ഥാപനങ്ങളുമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നും വിജിലൻസ് വിശദമായി പരിശോധിക്കും. ബന്ധപ്പെട്ട സബ് ആർ.ടി ഓഫീസുകളിൽ വരും ദിവസങ്ങളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്താനും സാധ്യതയുണ്ട്.
വ്യാജ ലൈസൻസുകളുടെ എണ്ണം, തട്ടിപ്പിലൂടെ കൈമാറിയ സാമ്പത്തിക ഇടപാടുകൾ, ഉദ്യോഗസ്ഥരുടെ പങ്കാളിത്തം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണത്തിന് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.











