മലപ്പുറം: എംഡിഎംഎ വിൽപ്പനയുമായി ബന്ധപ്പെട്ട കേസിൽ കോളേജ് അധ്യാപകൻ ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മമ്പാട് എംഇഎസ് കോളേജിലെ ഗസ്റ്റ് അധ്യാപകൻ സുഹൈൽ, റീന, വിവേക്, സുബ്രഹ്മണ്യൻ എന്നിവരാണ് അറസ്റ്റിലായത്.
മൂന്ന് വർഷമായി മമ്പാട് എംഇഎസ് കോളേജിൽ ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്യുന്ന സുഹൈൽ മോങ്ങം സ്വദേശിയാണ്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് സുഹൈൽ ലഹരിമരുന്ന് വിതരണം ചെയ്യുന്നതായി മലപ്പുറം എസ്പിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി.
എംഡിഎംഎയും കഞ്ചാവുമായി സുബ്രഹ്മണ്യനെ ആദ്യം പൊലീസ് പിടികൂടി. ഇയാളുടെ ഫോൺ വിവരങ്ങളും പണമിടപാടുകളും പരിശോധിച്ചതോടെയാണ് സുഹൈലുമായുള്ള ബന്ധം കണ്ടെത്തിയത്. തുടർന്ന് സുഹൈലിനെയും അറസ്റ്റ് ചെയ്തു.
റീനയ്ക്കും വിവേകിനും പണം വാങ്ങി എംഡിഎംഎ വിതരണം ചെയ്തിരുന്നത് സുഹൈലാണെന്നാണ് പൊലീസ് പറയുന്നത്. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. അറസ്റ്റിലായ പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.


