ബെംഗളൂരു: കർണാടകയിലെ പുത്തൂരിൽ മലയാളിക്ക് വെടിയേറ്റു. അനധികൃത കാലിക്കടത്താണെന്ന് ആരോപിച്ച പൊലീസ് മലയാളി ലോറി ഡ്രൈവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. കാസർകോട് സ്വദേശി അബ്ദുള്ളയ്ക്കാണ് വെടിയേറ്റത്. കന്നുകാലികളെ കടത്തിയ വണ്ടി പൊലീസ് തടഞ്ഞപ്പോൾ നിർത്താതെ പോയതിനെ തുടര്‍ന്ന് ലോറിയെ പിന്തുടര്‍ന്ന് പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. ലോറി ഡ്രൈവറായ അബ്ദുള്ളയുടെ കാലിലാണ് വെടിയേറ്റത്. വെടിയേറ്റ അബ്ദുള്ളയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിൽ ഒപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഈശ്വരമംഗളയിൽ വെച്ചായിരുന്നു സംഭവം. സംഭവത്തിൽ അബ്ദുള്ളയ്ക്കും സഹായിക്കുമെതിരെ കാലിക്കടത്തിന് കേസെടുത്തു. ബെല്ലാരി പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.






