ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ബിഹാറിലേക്ക് കടന്ന 24-കാരനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ധീരജ് കുമാർ എന്ന യുവാവാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
ജൂലൈ 25ന് ബെംഗളൂരുവിലെ കുംബളഗോടുവിലാണ് സംഭവം നടന്നത്. ഭാര്യ റീമ കുമാരിയെ ഷാൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ധീരജ് സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രണയത്തിലായിരുന്ന ധീരജും റീമയും 10 മാസം മുമ്പാണ് വിവാഹിതരായത്. റീമയുടെ വീട്ടുകാരെ അറിയിക്കാതെയായിരുന്നു വിവാഹം. പിന്നീട് ഇരുവരും ബെംഗളൂരുവിലേക്ക് താമസം മാറി.
ബെംഗളൂരുവിലെത്തിയതിന് ശേഷം റീമയുമായി തർക്കങ്ങൾ പതിവായിരുന്നുവെന്ന് ധീരജ് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. റീമ മൊബൈൽ ഫോണിൽ കൂടുതൽ സമയം ചെലവഴിച്ചിരുന്നുവെന്നും വീട്ടുകാര്യങ്ങളിൽ ശ്രദ്ധ കാണിച്ചില്ലെന്നും ഇയാൾ ആരോപിച്ചു. ബിഹാറിലേക്ക് മടങ്ങിപ്പോകണമെന്ന് റീമ ആവശ്യപ്പെട്ടിരുന്നതും തർക്കങ്ങൾക്ക് കാരണമായതായി പൊലീസ് വ്യക്തമാക്കി.
സംഭവ ദിവസം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ധീരജ് ഭക്ഷണം തയ്യാറാക്കിയിട്ടില്ലെന്ന് കണ്ടതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇതിനിടയിൽ റീമ തടികൊണ്ട് ആക്രമിച്ചതായും തുടർന്ന് പ്രകോപിതനായ ധീരജ് ഷാൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായുമാണ് പൊലീസ് പറയുന്നത്.
കൊലപാതകത്തിന് ശേഷം മൃതദേഹം മുറിയിൽ ഉപേക്ഷിച്ച് ധീരജ് ബിഹാറിലേക്ക് കടന്നു. ജൂലൈ 29ന് മുറിയിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് കെട്ടിട ഉടമ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളും പരിശോധിച്ചാണ് പ്രതി ബിഹാറിലുണ്ടെന്ന് കണ്ടെത്തിയത്. പൊലീസ് സംഘം അവിടെ എത്തിയാണ് ധീരജിനെ അറസ്റ്റ് ചെയ്ത് ബെംഗളൂരുവിൽ എത്തിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.












