ഇടുക്കി: ഉടുമ്പന്‍ചോലയില്‍ എം.എം.മണിയെ വീണ്ടും മല്‍സരിപ്പിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തിന് പട്ടിക കൈമാറി. ദേവികുളത്ത് എ.രാജ വീണ്ടും മല്‍സരിക്കും. ഇടുക്കിയിൽ മണി ഇപ്പോഴും പ്രിയങ്കരൻ തന്നെയാണ് എന്നത് പാർട്ടിക്ക് അവഗണിക്കാനാവുന്നതല്ല. ഉടുമ്പന്‍ചോലയില്‍ മണി മല്‍സരിച്ചില്ലെങ്കില്‍ വിജയസാധ്യതയില്ലെന്ന കണക്കുകൂട്ടലിലാണ് നീക്കം. കെകെ.ജയചന്ദ്രന്റെ പേരും പരിഗണിച്ചിരുന്നു.
കഴിഞ്ഞതവണ 38305 വോട്ടുകള്‍ക്കാണ് എം.എം.മണി വിജയിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നേരിട്ട കനത്ത തിരിച്ചടി പരിഗണിച്ച് ഈ തെരഞ്ഞെടുപ്പിൽ ഒരു പരീക്ഷണത്തിന് മുതിരണ്ട എന്ന നിലപാടിലാണ് പാർട്ടി. ഒപ്പം എല്‍ഡിഎഫ് ജാഥ നയിക്കുന്നതും എം.എം.മണിയാകും. മണിയുടെ സ്വീകാര്യത മറ്റ് മണ്ഡലങ്ങളിലും പ്രതിഫലിക്കുമെന്നും കണക്കുകൂട്ടുന്നു.






