ടോക്യോ: ജപ്പാനിൽ ട്രെയിൻ യാത്രയ്ക്കിടെ അജ്ഞാത വസ്തു തളിച്ചതായി സംശയിക്കുന്ന സംഭവത്തിൽ യാത്രക്കാർക്ക് ദേഹാസ്വാസ്ഥ്യം. ഞായറാഴ്ച ടോക്യോയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഒഡവാര സ്റ്റേഷനിൽ നിന്ന് ടക്കസാക്കി സ്റ്റേഷനിലേക്ക് പോയ ട്രെയിനിലാണ് സംഭവം നടന്നത്. യാത്രാമധ്യേ നിരവധി യാത്രക്കാർക്ക് പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെടുകയും ചുമയും ശ്വാസതടസ്സവും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ പ്രകടമാകുകയും ചെയ്തു.
തുടർന്ന് പ്രാദേശിക സമയം വൈകിട്ട് 4.35ഓടെ കവസാക്കി സ്റ്റേഷനിൽ ട്രെയിൻ അടിയന്തരമായി നിർത്തുകയായിരുന്നു. സ്റ്റേഷനിലെത്തിയതോടെ ഇരുപതിലധികം ആംബുലൻസുകളും അടിയന്തര സേവന വാഹനങ്ങളും എത്തിച്ച് യാത്രക്കാരെ ആശുപത്രികളിലേക്ക് മാറ്റി. ഏകദേശം 10 പേരെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് സമാന ലക്ഷണങ്ങൾ ഉണ്ടായതായി വിവരമുണ്ട്. സംഭവത്തെ തുടർന്ന് ട്രെയിനിനുള്ളിൽ പരിശോധന നടത്തിയെങ്കിലും വിഷവാതകങ്ങളുടെയോ മറ്റ് അപകടകാരിയായ വസ്തുക്കളുടെയോ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് അധികൃതർ അറിയിച്ചു. അജ്ഞാത വസ്തു തളിച്ചതാണോ എന്നതിലും വ്യക്തതയില്ല. സംഭവത്തെക്കുറിച്ച് ജപ്പാൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






