റാഞ്ചി: തലയ്ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോവാദി നേതാവ് ഝാർഖണ്ഡിലെ ധൻബാദിൽ പിടിയിലായി. ഗിരിധ് സ്വദേശി മിഹിർ ബെസ്രയെയാണ് സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. ഗിരിധ്-ധൻബാദ് അതിർത്തി പ്രദേശത്ത് നിന്ന് മോച്ചു, സൗരഭ് എന്നീ രണ്ട് മാവോവാദികൾക്കൊപ്പമാണ് ബെസ്രയെ പിടികൂടിയത്. ഝാർഖണ്ഡ്, ബിഹാർ, ഒഡിഷ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മാവോവാദി പ്രവർത്തനങ്ങളുടെ പ്രധാന ആസൂത്രകരിൽ ഒരാളായിരുന്നു ഇയാളെന്ന് സുരക്ഷാ ഏജൻസികൾ അറിയിച്ചു.
കൊലപാതകം, പിടിച്ചുപറി, സുരക്ഷാ സേനയ്ക്ക് നേരെയുള്ള ആക്രമണം, ഐഇഡി സ്ഫോടനം തുടങ്ങിയ നിരവധി കേസുകൾ ബെസ്രയ്‌ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ പിടികൂടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
കൊൽഹൻ, സാരന്ദ, പരസ്‌നാഥ് തുടങ്ങിയ മേഖലകളിൽ ബെസ്രയ്ക്ക് വലിയ സ്വാധീനമുണ്ടായിരുന്നുവെന്നാണ് വിവരം. മാവോവാദി സംഘടനയുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിലും വിവിധ സംസ്ഥാനങ്ങളിലെ ശൃംഖലകൾ നിയന്ത്രിക്കുന്നതിലും ഇയാൾ പ്രധാന പങ്കുവഹിച്ചിരുന്നതായി അന്വേഷണ ഏജൻസികൾ പറയുന്നു.
അടുത്തിടെ ഇയാളുടെ നിരവധി അനുയായികൾ കീഴടങ്ങുകയും അറസ്റ്റിലാകുകയും ചെയ്തതോടെ സംഘടനയുടെ പ്രവർത്തനം ദുർബലമായിരുന്നു. ഇതിന് പിന്നാലെ സുരക്ഷാ സേന ബെസ്രയ്‌ക്കെതിരായ നീക്കങ്ങൾ ശക്തമാക്കി.
അതേസമയം, ചൊവ്വാഴ്ച 16 മാവോവാദികൾ ഝാർഖണ്ഡ് പൊലീസിന് മുന്നിൽ കീഴടങ്ങി. ഇവരിൽ ആറുപേർക്കായി 39 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 128 കേസുകളിൽ പ്രതിയായ ബസുദേവ് ദാ എന്ന ദിലീപും കീഴടങ്ങിയവരിൽ ഉൾപ്പെടുന്നു. ഇയാളുടെ തലയ്ക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കീഴടങ്ങിയവരിൽ രണ്ട് സബ് സോണൽ കമ്മിറ്റി അംഗങ്ങളും രണ്ട് ഏരിയ കമ്മിറ്റി ഭാരവാഹികളും ഉൾപ്പെടുന്നു.












